തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയെ കേരളകൗമുദിയും കൗമുദി ടി.വിയും ചേർന്ന് ആദരിക്കുന്നു. 'കൗമുദി ചൈത്ര നിലാവ്" എന്നുപേരിട്ടിരിക്കുന്ന സംഗീത പരിപാടി 19ന് വൈകിട്ട് 6ന് തിരുവനന്തപുരം കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കും. ചടങ്ങിൽ വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ എം.ഡി ഡോ.ദിവ്യ എസ്.അയ്യർ മുഖ്യാതിഥിയാവും. കേരളകൗമുദിയുടെ ഉപഹാരം ഡയറക്ടർ ശൈലജ രവി ചിത്രയ്ക്ക് സമ്മാനിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ, കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ തുടങ്ങിയവർ പങ്കെടുക്കും.
ചിത്രയെ ആദ്യമായി സിനിമയിൽ പാടിച്ച സംഗീത സംവിധായകൻ ഒ.വി.റാഫേൽ, കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ, സംഗീതജ്ഞരായ ഡോ.കെ.ഓമനക്കുട്ടി, ബി.അരുന്ധതി തുടങ്ങിയവർ ചിത്രയുടെ സാന്നിദ്ധ്യത്തിൽ അനുഭവങ്ങൾ പങ്കുവയ്ക്കും. സംഗീതജ്ഞ ഭാവനാ രാധാകൃഷ്‌ണൻ, നിർമ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നിർമ്മാതാവ് ജി.സുരേഷ് കുമാർ, മേനക സുരേഷ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. ചിത്രയുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള മൂന്നുമണിക്കൂർ നീളുന്ന സംഗീത വിരുന്നിൽ ഗായകരായ അഫ്സൽ, കെ.കെ.നിഷാദ്, പി.എസ്.അനാമിക എന്നിവരും അണിനിരക്കും.
ന്യൂരാജസ്ഥാൻ മാർബിൾസ് ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. ഹോളിഡേ ഷോപ്പ്, എസ്.പി മെഡിഫോർട്ട്, ഇൻഡ് റോയൽ പ്രോപ്പർട്ടീസ്, ട്രിവാൻഡ്ര് മോട്ടോഴ്സ്, ജ്യോതിസ് സെൻട്രൽ സ്കൂൾ, എസ്.കെ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഇൻഡേൻ, 92.7 ബിഗ് എഫ്.എം എന്നിവർ സഹസ്പോൺസർമാരാണ്. ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ഇവന്റ് പാർട്ണറാണ്. പ്രവേശനം പാസ് മുഖേനെ നിയന്ത്രിച്ചിട്ടുണ്ട്. പാസുകൾക്ക് കേരളകൗമുദി ഓഫീസുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |