SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.12 PM IST

ചുമലിൽ ജീവിതഭാരമല്ല, പ്രണയ സൗഭാഗ്യം

santhi
ഭർത്താവ് മുരുകനെ ചുമലിലേറ്റി യാത്ര ചെയ്യുന്ന ശാന്തി

കൊല്ലം: ശാന്തി എവിടെപ്പോയാലും തോളിൽ 55 കാരനായ മുരുകൻ ഉണ്ടാവും. ശാന്തിക്ക് ഭർത്താവ് ഒരു ഭാരമല്ല. ആത്മശാന്തിയും പ്രണയവുമാണ്. 30 വർഷമായി ശാന്തിയുടെ തോളിലേറിയാണ് ഭർത്താവ് മുരുകന്റെ സഞ്ചാരം. തൊഴിലുറപ്പ് ജോലി സ്ഥലത്തും വിവാഹ, മരണ വീടുകളിലുമൊക്കെ മുരുകനെയും ചുമന്നാണ് ശാന്തിയുടെ യാത്ര. പ്രണയദിനം വന്നതും പോയതുമൊന്നും അറിയാത്ത ശാന്തിക്ക് ഭർത്താവാണ് ജീവിതം. ഭർത്താവ് ചുമലിലാണെങ്കിലും അതൊരു ഭാരമായി ഇന്നേവരെ തോന്നിയിട്ടില്ല. മുരുകനെ തനിച്ചാക്കി ശാന്തി ഒരിടത്തും പോകാറുമില്ല.

മൂന്നരവയസുള്ളപ്പോൾ പോളിയോ ബാധിച്ചു തളർന്നതാണ് പത്തനാപുരം കറവൂർ പാറയിൽ വീട്ടിൽ മുരുകന്റെ ഇരുകാലുകളും. ഇതോടെ ജീവിതം പൂർണമായും അമ്മ എൽസിയുടെ തണലിലായി. 21ാം വയസിലായിരുന്നു ശാന്തിയുമായുള്ള വിവാഹം. അന്ന് ശാന്തിക്ക് 17 വയസ്. ഭിന്നശേഷിക്കാരനായ യുവാവുമായുള്ള വിവാഹത്തെ ആദ്യം വീട്ടുകാർ എതിർത്തെങ്കിലും ശാന്തിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. മുരുകന്റെ അമ്മയാണ് വിവാഹാലോചനയുമായി ശാന്തിയുടെ വീട്ടിലെത്തിയത്. മുരുകനെപ്പറ്റി കേട്ടപ്പോൾ ശാന്തി മനസിൽ കുറിച്ചു, ഇതാണ് എന്റെ നിയോഗം. വിവാഹശേഷം അവർ കുളത്തൂപ്പുഴയിൽ നിന്ന് കറവൂരിലേക്ക് താമസം മാറി. അതോടെ ജീവിതം പ്രണയസുരഭിലമായി. രണ്ടു മക്കൾ പിറന്നു, സരിതയും സന്ധ്യയും.

ഇരുവരെയും പഠിപ്പിച്ചു. മൂത്തമകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകൾ കൊല്ലം അഭയം ഹോസ്റ്റലിൽ താമസിച്ച് പ്ളസ് വണ്ണിന് പഠിക്കുന്നു. ഒരു സന്നദ്ധ സംഘടന നൽകിയ തട്ടുകട ശാന്തിക്ക് ഇപ്പോൾ സ്വന്തമായുണ്ട്. ചെറിയ തോതിലെങ്കിലും കച്ചവടം പുരോഗമിക്കുന്നു. തട്ടുകടയോട് ചേർന്നാണ് ഇപ്പോൾ മുരുകന്റെ ഇരിപ്പ്.

മകനും കൂട്ടുകാരനും മുരുകൻ

ശാന്തിക്ക് ഭർത്താവ് മാത്രമല്ല, മകനും കൂട്ടുകാരനുമെല്ലാം മുരുകനാണ്. ഇരുവരും ഒരുനേരം പിരിഞ്ഞിരിക്കാറില്ല. പിണങ്ങാറുമില്ല. ഒരു കൈക്കുഞ്ഞുപോലെയാണ് ശാന്തിക്കു മുരുകൻ. ഇതിനിടെ, ശാന്തിക്ക് വാഹനാപകടത്തിൽ പരിക്കേൽക്കുകയും പാമ്പു കടിയേൽക്കുകയുമൊക്കെ ചെയ്‌തെങ്കിലും ഭർത്താവിനോടുള്ള കരുതലിൽ തെല്ലും കുറവുവന്നില്ല.

'ഭർത്താവിനെ തോളിലേറ്റി നടക്കുമ്പോൾ ഭാരം തോന്നാറില്ല. മരിക്കും വരെ അത് തോന്നുകയുമില്ല. എത്ര ദൂരം വേണമെങ്കിലും ഇങ്ങനെ യാത്രചെയ്യാൻ

സന്തോഷമേയുള്ളൂ

-ശാന്തി

'എന്നെ അവൾ തോളിൽ ചുമക്കുന്നു. ഞാൻ അവളെ മനസിൽ പേറുന്നു. മരിക്കുംവരെ ഇങ്ങനെ പ്രണയിച്ച് ജീവിക്കണം. സന്തോഷമായിരിക്കണം അതാണ് പ്രാർത്ഥന

-മുരുകൻ

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAUMUDI SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.