കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് തുടരന്വേഷണ സംഘം ഉടൻ നോട്ടീസ് നൽകും. ഇരുകൂട്ടർക്കും സൗകര്യമായ സ്വകാര്യസ്ഥലത്തുവച്ച് നടപടി പൂർത്തിയാക്കാനാണ് തീരുമാനം.
രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
കാവ്യയെ സംശയനിഴലിൽ നിർത്തുന്ന ചില ശബ്ദസന്ദേശങ്ങളിൽ വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം.
അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും തുടർനടപടികൾ ചർച്ചചെയ്യുന്നതിനും കഴിഞ്ഞദിവസം എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ യോഗം ചേർന്നിരുന്നു. സാക്ഷിയായ സ്ത്രീയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമ്പോൾ അവർ ആവശ്യപ്പെടുന്നിടത്ത് അന്വേഷണസംഘം എത്തണമെന്നുള്ള നിബന്ധനയുടെ അടിസ്ഥാനത്തിലാണ് കാവ്യയോട് സ്ഥലം തീരുമാനിച്ച് അറിയിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. എന്നാൽ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്ന ദിലീപിന്റെ വീട്ടിലെത്തണമെന്നുള്ള ആവശ്യം അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഈ നിബന്ധന മറികടക്കുന്നതിനുള്ള നിയമസാധുത ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.
വധഗൂഢാലോചന കേസിലെ ഏഴാംപ്രതി സൈബർവിദഗ്ദ്ധൻ സായ്ശങ്കറിനോട് ശനിയാഴ്ച വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |