കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം നാലരമണിക്കൂർ ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യംചെയ്തേക്കുമെന്ന് സൂചനയുണ്ട്.
പ്രത്യേക ചോദ്യാവലി തയ്യാറാക്കിയായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്. പല ചോദ്യങ്ങൾക്കും കാവ്യയ്ക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇവയെല്ലാം ദിലീപിന് അനുകൂലമായ തരത്തിലായിരുന്നു. ഇരയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും കേസിന്റെ തുടക്കംമുതൽ ഉയർന്നുകേട്ട സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലേയും ആരോപണങ്ങൾ കാവ്യ തള്ളിക്കളഞ്ഞുവെന്നാണ് സൂചന.
വധഗൂഢാലോചന, തുടരന്വേഷണ കേസുകളുടെ അന്വേഷണത്തിനിടെ ലഭിച്ച ഓഡിയോ ക്ലിപ്പുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. അന്വേഷണ സംഘത്തലവന്മാരായ ഡിവൈ.എസ്.പി ബൈജു പൗലോസ്, എസ്.പി. മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12നാണ് പത്മസരോവരത്തിലെത്തിയത്. ചോദ്യംചെയ്യൽ വീഡിയോയിൽ ചിത്രീകരിച്ചു.
കഴിഞ്ഞ ആറിനാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ കാവ്യയ്ക്ക് ഒടുവിൽ നോട്ടീസ് നൽകിയത്. ഇന്നലെ രാവിലെ 11ന് ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ചെങ്കിലും പത്മസരോവരം വീട്ടിലെത്തി നടപടി പൂർത്തിയാക്കാമെന്ന മറുപടിയാണ് കാവ്യ നൽകിയത്. അന്വേഷണം പൂർത്തിയാക്കാൻ ആഴ്ചകൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാൽ ആവശ്യം ക്രൈംബ്രാഞ്ച് അംഗീകരിച്ചു. ആദ്യതവണ നോട്ടീസ് നൽകിയപ്പോൾ കാവ്യ ചെന്നൈയിലായിരുന്നു. രണ്ടാംവട്ടം നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. വീട്ടിൽവച്ചുമാത്രമേ ചോദ്യംചെയ്യാവൂ എന്ന നിലപാടിലായിരുന്നു കാവ്യ.
നടിയെ ആക്രമിച്ച കേസ്, മെമ്മറികാർഡ് വീണ്ടും പരിശോധനയ്ക്ക്
നൽകണമെന്ന് പ്രോസിക്യൂഷൻ
മതിയായ കാരണം വേണമെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ അശ്ളീലദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ കസ്റ്റഡിയിലാണ് മെമ്മറികാർഡ്.
എട്ടാംപ്രതിയായ ദിലീപും കൂട്ടരും മെമ്മറികാർഡിലെ ദൃശ്യങ്ങൾ പലതവണ കണ്ടെന്നും ഷെയർചെയ്തെന്നും തുടരന്വേഷണത്തിൽ കണ്ടെത്തിയതിനാലാണ് ആവശ്യം ഉന്നയിക്കുന്നതെന്ന് അസി. പബ്ളിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ ഇന്നലെ കോടതിയിൽ പറഞ്ഞു. വീണ്ടും പരിശോധിക്കണമെങ്കിൽ മതിയായ കാരണം പ്രോസിക്യൂഷൻ ബോദ്ധ്യപ്പെടുത്തണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗ്ഗീസ് മറുപടി നൽകി. ഇതിനകം നാലുതവണ മെമ്മറികാർഡ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയതാണ്. ആ റിപ്പോർട്ടുകളില്ലാത്ത എന്ത് വസ്തുത അറിയാനാണ് വീണ്ടും പരിശോധിക്കേണ്ടത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറികാർഡ് ദിലീപും കൂട്ടരും അനധികൃതമായി കണ്ടെന്നാണോ പ്രോസിക്യൂഷൻ ആരോപിക്കുന്നതെന്നും ചോദിച്ചു.
അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ദിലീപിന് ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞതെങ്ങനെയാണെന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ അഭിഭാഷകൻ എതിർപ്പ് വ്യക്തമാക്കി മറുപടി നൽകി. തുടർന്ന് കേസ് മേയ് 12ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |