കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ നോട്ടീസ് നൽകിയതോടെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനും പൊലീസ് വലയിലേക്ക്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിയോക്ളിപ്പുകളിലും കാവ്യയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളുണ്ട്.
ചെന്നൈയിലായതിനാൽ സാവകാശം വേണമെന്ന് കഴിഞ്ഞ ദിവസം നൽകിയ ആദ്യ നോട്ടീസിന് കാവ്യ മറുപടി നൽകിയിരുന്നെന്നാണ് അറിയുന്നത്. തുടർന്നാണ് ഇന്നലെ വീണ്ടും നോട്ടീസ് നൽകിയത്. കേസിന്റെ തുടക്കത്തിലേ കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
അതിനിടെ, തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മൂന്ന് മൊബൈൽഫോൺ സംഭാഷണങ്ങളടക്കം ആറ് ഓഡിയോക്ളിപ്പുകൾ തെളിവായി ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി.
സുരാജും അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാംപ്രതി ശരത്തും തമ്മിൽ 22 മിനിട്ടുള്ള ഫോൺ സംഭാഷണം, സുരാജുമായി ആലുവയിലെ ഡോ. ഹൈദരാലി നടത്തിയ 5.44 മിനിട്ട് സംഭാഷണം, ദിലീപും അഡ്വ. സുജേഷ് മേനോനും തമ്മിൽ 4.33 മിനിട്ടുനടത്തിയ സംഭാഷണം എന്നിവയാണ് പ്രധാനം.
ഫോൺരേഖ മായ്ച്ചത്
ദിലീപിന് മുന്നിൽ
ഐ ഫോണുകളിൽ നിന്ന് രേഖകൾ നീക്കിയത് ദിലീപിന്റെ സാന്നിദ്ധ്യത്തിൽ, അഭിഭാഷകരുടെ നിർദ്ദേശപ്രകാരമാണെന്ന് വധഗൂഢാലോചനക്കേസിലെ എഴാംപ്രതി സായ് ശങ്കർ ഇന്നലെ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വിവരങ്ങളാണ് മായ്ച്ചത്.
കാവ്യയിലേക്ക്
എത്തിയ വഴികൾ
1. തിരിച്ചുകൊടുത്ത പണി
കാവ്യയുടെ കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്നാണ് സുരാജ് ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നു.
2. ദിലീപിന്റെ സ്ത്രീ പരാമർശം
സംവിധായകൻ ബാലചന്ദ്രകുമാർ റെക്കാഡ് ചെയ്ത് അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദരേഖയിൽ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചതാണ് താൻ ശിക്ഷയനുഭവിക്കാൻ കാരണമെന്ന് ദിലീപ് പറയുന്നു.
3. സുനി പറഞ്ഞ മാഡം
മാഡം സിനിമാമേഖലയിൽ നിന്നുള്ളയാളാണെന്ന് ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. മാഡത്തിന് പങ്കില്ലെന്ന് സുനി പിന്നീട് പറഞ്ഞു. മാഡം കാവ്യയാണെന്ന് സംശയമുണ്ട്
4. ഗൂഢാലോചന അറിയണം
പത്മസരോവരം വീട്ടിൽവച്ച് ദിലീപുൾപ്പടെ ആറംഗസംഘം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ കാവ്യയുമുണ്ടായിരുന്നു. ശരത്തിനെ ഇക്കയെന്ന് വിളിച്ചതും കാവ്യയാണ്
5. സാഗറിന്റെ മൊഴിമാറ്റം
നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു കേസിലെ മുഖ്യസാക്ഷി സാഗർ. പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടതായി സാഗർ മൊഴി നൽകി
സാഗർ പിന്നീട് മൊഴിമാറ്റിയത് കാവ്യയുടെ സ്വാധീനത്താലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കാവ്യയുടെ ഡ്രൈവർ സുനീറും സാഗറും ആപ്പുഴയിലെ റിസോർട്ടിൽ താമസിച്ചതിന്റെ രേഖകളും പിടിച്ചെടുത്തു
'' ഇത് കാവ്യ കൊടുത്ത മറുപണി ''
(ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ശബ്ദരേഖകളിൽ നിന്ന്)
ശരത്തിനോട് സുരാജ്:
" എന്റെ ശരത് ഭായി.. ഇതെന്നു പറഞ്ഞാൽ, കാവ്യയെ കുടുക്കാൻവേണ്ടി അവരുടെ കൂട്ടുകാരികളെല്ലാം കൂടെനിന്നു പണികൊടുത്തപ്പൊ, തിരിച്ച്, ഇവൾക്കൊരു പണികൊടുക്കണമെന്ന് പറഞ്ഞുകൊടുത്ത സാധനമാണ്. അതിൽ ചേട്ടന്റെ (ദിലീപിന്റെ) സംഭവമേയില്ല.... "
"ജയിലിൽ നിന്നുവന്ന കോളില്ലേ ? ആ കോൾ നാദിർഷ എടുത്തതിനുശേഷം മാത്രമാണ് ചേട്ടനിലേക്ക് തിരിയുന്നത്. അല്ലെങ്കിൽ കാവ്യതന്നെയാണ് ഇതിലുണ്ടായിരുന്നത്. കാവ്യയെ കുടുക്കാൻവേണ്ടി വച്ചിരുന്ന സാധനത്തിൽ ചേട്ടൻ അങ്ങോട്ടുകയറി ഏറ്റുപിടിച്ചതാ."
" കോമൺസെൻസുള്ള ഒരാൾക്ക് ചേട്ടന്റെ അങ്ങനെ ഒരിതു വേണമെന്നുണ്ടെങ്കിൽ ഡി-സിനിമാസ് എന്നുപറഞ്ഞ് എല്ലാവർക്കും കയറി ഇറങ്ങി നടക്കാവുന്ന ഒരു സ്ഥാപനം ചാലക്കുടിയിലുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫീസ് ഇവിടെ എറണാകുളത്തുണ്ട്. അനൂപ് താമസിക്കുന്നതും അവിടെ. ചേട്ടനിവിടെയുണ്ടെന്നറിയാം. ചേട്ടനെ കാണാൻ ഒരു പാടുമില്ല. ഇത്രയും ഒഴിവാക്കിയിട്ട് എന്തുകൊണ്ട് ലക്ഷ്യയിലേക്ക് പോയി എന്നാണ്."
" അനൂപ് പറഞ്ഞതു കറക്ടാ. കാവ്യയും ഇവരെല്ലാംകൂടി കൂട്ടുകൂടി നടന്നിട്ട് കെട്ടിക്കൊണ്ടുപോയപ്പൊ, അവർക്കൊക്കെ തോന്നിയ ഒരു വൈരാഗ്യമുണ്ട്. കാവ്യയ്ക്കൊരു പണി കൊടുക്കണമെന്നു വച്ചതിലാണ് ഇത്. ചേട്ടനിതു സമ്മതിക്കാൻ വല്യ മടിയാണ്."
സുരാജിന്റെ മറ്റൊരു ഓഡിയോ ക്ളിപ്പിൽനിന്ന് :
"വൈരാഗ്യം നമ്മള് കാണിച്ചു കൊടുക്കൂല്ലോ. ഇതു കഴിയട്ടേ, കോപ്പന്മാരൊക്കെ ഇറങ്ങിയാലല്ലേ വൈരാഗ്യം കാണിക്കാൻ പറ്റുകയുള്ളൂ. ചെയ്തതിന് അനുഭവിച്ചില്ലേ ..."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |