ആലപ്പുഴ : സി.പി.ഐയുടെ മതേതരത്വ നിലപാടിനോട് ബഹുമാനമുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യം നേരിടുന്ന യഥാർത്ഥ അപകടം തിരിച്ചറിഞ്ഞുള്ള നിലപാടാണ് സി.പി.ഐ സ്വീകരിക്കുന്നത്. ഇതാണ് ബിനോയ് വിശ്വവും കാനം രാജേന്ദ്രനും പറഞ്ഞത്. സി.പി.എമ്മിന് രണ്ട് നിലപാടാണ്. കേരള ലൈനും ബംഗാൾ ലൈനും. പിണറായിയുടെ ഒന്നാം നമ്പർ ശത്രു കോൺഗ്രസാണ്. സി.പി.എമ്മിനോട് കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ടില്ല. സി.പി.ഐയുടെ നിലപാട് കാലഘട്ടത്തിന്റെ വെല്ലുവിളിക്ക് അനുയോജ്യമാണ്. ഡി. ലിറ്റ് വിവാദത്തിൽ കോൺഗ്രസിൽ ഭിന്നതയില്ല. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും പറഞ്ഞത് ഒരു കാര്യമാണ്. രണ്ടു പേരും രണ്ട് രീതിയിൽ പറഞ്ഞെന്നേയുള്ളൂ. വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്കും ഗവർണർക്കും ബാദ്ധ്യതയുണ്ട്. രണ്ടു പേരും ഭരണഘടനാവിരുദ്ധമായി പ്രവർത്തിച്ചു. ബി.ജെ.പി നേതാക്കൾ ഗവർണറോടാണ് വിശദീകരണം ചോദിക്കേണ്ടത്. ബി.ജെ.പിയെ ഒന്നാം നമ്പർ ശത്രുവായി കാണുന്ന പാർട്ടിയാണ് കോൺഗ്രസ്. നരേന്ദ്ര മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്ത് പ്രമേയം പാസാക്കിയ സി.പി.എം പോളിറ്റ് ബ്യൂറോ കെ-റെയിലുമായി മുന്നോട്ട് പോകുന്ന പിണറായി വിജയനോട് വിശദീകരണം ചോദിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |