തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ല കീം പരീക്ഷ അഞ്ചിന് നടക്കും. 112097 കുട്ടികളാണ് കേരളത്തിലും ഗാസിയാബാദ്, മുംബയ്, ദുബായ് കേന്ദ്രങ്ങളിലുമായി പരീക്ഷയെഴുതുന്നത്. 105800 കുട്ടികൾ മാത്രമാണ് അഡ്‌മിറ്ര് കാർഡ് ഡൗൺലോഡ് ചെയ്തത്. തിരക്കൊഴിവാക്കാൻ 77 താലൂക്ക് കേന്ദ്രങ്ങളിലുമായി 415 പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും.
കൊവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ച് നടത്തുന്ന പരീക്ഷയിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളുടെ ഏകോപനം. പരീക്ഷാകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ പൊലീസിനെ വിന്യസിക്കും. പരീക്ഷാ കേന്ദ്രങ്ങളെല്ലാം ഇന്നു തന്നെ ഫയർഫോഴ്സ് അണുവിമുക്തമാക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇരട്ട മാസ്കോ എൻ-96മാസ്കോ ധരിക്കണം. തെർമൽ സ്കാനിംഗ് പരിശോധനയണ്ടാവും. വിദ്യാർത്ഥികൾ കുടിവെള്ളവും, ഭക്ഷണവുംകരുതണം. ഇവ കൈമാറ്റം ചെയ്യരുത്. പരീക്ഷയ്ക്കു ശേഷം നിശ്ചിത ഇടവേളകളിലേ കുട്ടികളെ പുറത്തേക്ക് വിടൂ.
കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ യാത്രാനുമതി നൽകും. അഡ്‌മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും യാത്രാരേഖയായി ഉപയോഗിക്കാം. കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും തെർമൽ സ്കാനിംഗിൽ കൂടിയ താപനിലയുള്ളവർക്കും പ്രത്യേക ഹാളുകളിൽ പരീക്ഷയെഴുതാം. അഡ്‌മിറ്റ് കാർഡിലെ സി.ഇ.ഇ പ്രതിനിധിയുടെ നമ്പറിൽ രോഗ, ക്വാറന്റൈൻ വിവരം അറിയിക്കണം. ഡൽഹിയിൽ പരീക്ഷാകേന്ദ്രത്തിന് അനുമതി ലഭിക്കാത്തതിനാൽ ഉത്തർപ്രദേശിലെ ഗാസിയാബാദ് ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിലാണ് പരീക്ഷ . പുതിയ ഹാൾടിക്കറ്റ് വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |