തിരുവനന്തപുരം: പെരുന്നാളിനുശേഷം ഓണത്തിനു മുൻപുള്ള ഇടവേളയിൽ പൊതുവിപണിയിൽ കോഴിയിറച്ചി വില കുറഞ്ഞെങ്കിലും പായ്ക്കറ്റിൽ വിതരണം ചെയ്യുന്ന ഫ്രഷ് ചിക്കന് വില കുറഞ്ഞില്ല. എന്നാൽ, കെപ്കോയിൽ പൊതുവിപണിയെക്കാൾ കാര്യമായ വിലക്കുറവുണ്ട് ഇപ്പോഴും.
മാർക്കറ്റിൽ നിന്നു ജീവനോടെ തൂക്കി വാങ്ങുന്ന കോഴിക്ക് തിരുവനന്തപുരത്ത് 98 മുതൽ 113 വരെയാണ് ഇപ്പോൾ വില. ഇത് പ്രോസസ് ചെയ്തെടുക്കുമ്പോൾ കിലോയ്ക്ക് 350-400 ഗ്രാം വരെ കുറയും. കഷണങ്ങളാക്കി പായ്ക്കറ്റിൽ വിതരണം ചെയ്യുന്ന ഫ്രഷ് ചിക്കന് കെപ്കോയുടെ പുതുക്കിയ വില തൊലിയോടു കൂടിയതിന് കിലോയ്ക്ക് 231 രൂപയും തൊലികളഞ്ഞതിന് 235 രൂപയുമാണ്. 201ഉം 204മായിരുന്നു നേരത്തെ വില. പൊതുവിപണിയിൽ യഥാക്രമം 249 രൂപയും 269 രൂപയും നൽകണം. ഫ്രീസ് ചെയ്ത കറികട്ടിന് ഒരാഴ്ചമുമ്പ് 210 രൂപയായിരുന്നു കെപ്കോ വില. ഇപ്പോൾ അത് 241 ആയി. പൊതുവിപണിയിൽ ഫ്രീസ് ചെയ്തതിന് 270 രൂപ വരെ വിലയുണ്ട്.
വില കുറയ്ക്കും
'പൊതുവിപണിയിൽ ഇറച്ചിക്കോഴി വില കുറഞ്ഞാൽ കെപ്കോ വില്പനശാലകളിലെ ഇപ്പോൾ വർദ്ധിപ്പിച്ച നിരക്ക് കുറയ്ക്കും. കർഷകർക്ക് കൂടുതൽ തുക നൽകാനാണ് വില വർദ്ധിപ്പിക്കാൻ കെപ്കോ നിർബന്ധിതമായത്".
- ജെ. ചിഞ്ചുറാണി, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |