തിരുവനന്തപുരം: അധിക അദ്ധ്യാപക തസ്തികകൾ അനുവദിക്കുന്നതിനു മുൻപ് മുൻകൂർ അനുവാദം വ്യവസ്ഥ ചെയ്ത്, കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) സർക്കാർ ഭേദഗതി വരുത്തി
. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം 1:35 ആയിരിക്കും .2009ൽ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിൽ നടപ്പാക്കി വിജ്ഞാപനം ഇറക്കിയെങ്കിലും അനുപാതത്തിൽ മാറ്റം വരുത്തിയിരുന്നില്ല.ഇനി മുതൽ സ്‌കൂളുകളിൽ അധിക തസ്തിക/ ഡിവിഷൻ സൃഷ്ടിക്കുന്നതിന് സർക്കാറിന്റെ മുൻകൂർ അനുമതി വേണം. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്ന് കണ്ടെത്തിയാൽ അതിന് ഉത്തരവാദികളായ മാനേജർ, വിദ്യാഭ്യാസ ഓഫീസർ, ഹെഡ്മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ, ക്ളാസ് ടീച്ചർ എന്നിവർക്കെതിരെ നടപടിയുണ്ടാകും. സർക്കാരിന് ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇവരിൽ നിന്ന് തിരിച്ചു പിടിക്കും. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച ചട്ടഭേദഗതി പുറപ്പെടുവിച്ചത്.
സ്‌കൂൾ പട്ടികയിലുളള കുട്ടി തുടർച്ചയായി 15 പ്രവൃത്തിദിവസം ഹാജരായില്ലെങ്കിൽ ഇക്കാര്യം ക്ലാസ് അദ്ധ്യാപകൻ പ്രഥമ അദ്ധ്യാപകന് റിപ്പോർട്ട് ചെയ്യണം. കുട്ടിയുടെ ഹാജർ രേഖപ്പെടുത്തുന്നതിൽ കൃത്രിമമോ, തിരുത്തലോ വരുത്തിയാൽ ക്ലാസ് അദ്ധ്യാപകൻ വ്യക്തിപരമായി ഉത്തരവാദിയാകും. അധിക ഡിവിഷൻ/ തസ്തിക ആവശ്യമെങ്കിൽ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിച്ച് കുട്ടികളുടെ എണ്ണം യു.ഐ.ഡി അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |