തിരുവനന്തപുരം: കേന്ദ്ര സർക്കാർ പുഴുക്കലരി വിഹിതം കുറയ്ക്കുകയും പച്ചരി വിഹിതം വർദ്ധിപ്പിക്കുകയും ചെയ്തതാണ് വിപണിയിൽ പുഴുക്കലരിയുടെ വില ഉയരാൻ കാരണമെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. 50 ശതമാനം പുഴുക്കലരി നൽകണമെന്ന ആവശ്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഇടനിലക്കാരെ ഒഴിവാക്കി ആന്ധ്രാപ്രദേശിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് നേരിട്ട് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നു. സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും നടത്തി കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്.
റേഷൻ കാർഡിന് ആധാർ നിർബന്ധമായതിനാൽ ആധാർ കാർഡില്ലാത്ത അതിദരിദ്ര വിഭാഗങ്ങൾക്ക് ബന്ധപ്പെട്ട ജില്ലകളിൽ ക്യാമ്പുകൾ നടത്തി അടിയന്തരമായി ആധാർ കാർഡും അതുവഴി റേഷൻ കാർഡും ലഭ്യമാക്കും. അതിദരിദ്ര വിഭാഗത്തിൽപെട്ട 2411 പേർക്ക് റേഷൻ കാർഡില്ലെന്നും 4270 പേർക്ക് ആധാറും റേഷൻ കാർഡുമില്ലെന്നും സർവേയിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |