കൊച്ചി: ചായക്കടയിലെ ചെറിയ വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച് നിരവധി ലോകരാജ്യങ്ങൾ സന്ദർശിച്ച ബാലാജി വിജയൻ ബാക്കിവച്ച മോഹം സഫലമാക്കാൻ ഭാര്യയും മകളുടെ കുടുംബവും ജപ്പാൻ യാത്രയ്ക്കൊരുങ്ങുന്നു.
എറണാകുളം ഗാന്ധിനഗറിലെ ബാലാജി കോഫി ഹൗസ് ഉടമയായിരുന്ന പരേതനായ കെ.ആർ. വിജയന്റെ ഭാര്യ മോഹന (70), മകൾ ഉഷ, മരുമകൻ മുരളീധര പൈ, കൊച്ചുമക്കളായ അമൃത, മഞ്ചുനാഥ് എന്നിവരാണ് മാർച്ച് 22 മുതൽ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി 15 ദിവസത്തെ സന്ദർശനം നടത്തുന്നത്. വൻശക്തികളായ അമേരിക്ക, ജർമ്മനി, ചൈന, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ കാണണമെന്നതായിരുന്നു വിജയന്റെ വലിയ സ്വപ്നം. ജപ്പാനൊഴികെ മറ്റെല്ലാം സന്ദർശിച്ചിരുന്നു.
16 വർഷംകൊണ്ട് ഭാര്യയ്ക്കൊപ്പം 26 ലോകരാജ്യങ്ങൾ സഞ്ചരിച്ച വിജയൻ 2021 നവംബർ 19നാണ് ഹൃദയാഘാതത്താൽ മരിച്ചത്. കൊവിഡ് മഹാമാരിക്കുശേഷം 2021 ഒക്ടോബറിലെ റഷ്യൻ സന്ദർശനമായിരുന്നു ദമ്പതികൾ ഒരുമിച്ചുള്ള അവസാന വിദേശയാത്ര. പതിവിൽനിന്ന് വ്യത്യസ്തമായി മക്കളും മരുമക്കളും കൊച്ചുമക്കളും ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. മടങ്ങിയെത്തിയശേഷം ജപ്പാൻ യാത്രക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേയാണ് അന്ത്യം സംഭവിച്ചത്.
ചില പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം കമ്പനികൾ ഇവരെ ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചിരുന്നു. അവരുടെ സ്പോൺസർഷിപ്പിലുള്ള നിരവധി യാത്രകൾ ബാക്കിവച്ചിട്ടാണ് വിജയൻ പോയത്.
2007ൽ ഈജിപ്ത് സന്ദർശനമായിരുന്നു ദമ്പതികളുടെ ആദ്യ വിദേശയാത്ര. ചായക്കടയിലെ വരുമാനം തികയാതെ വന്നാൽ ചിട്ടി പിടിച്ചും സ്വർണ്ണം പണയം വച്ചുമൊക്കെ യാത്രകൾ നടത്തുന്നതായിരുന്നു ചേർത്തലയിലെ സാധാരണ കുടുംബത്തിൽ ജനിച്ച കൊച്ചുപറമ്പിൽ കെ.ആർ. വിജയന്റെ രീതി.
വിജയന്റെ വേർപാടോടെ ഇനിയൊരു യാത്രക്കില്ലെന്ന് ശാഠ്യം പിടിച്ചിരുന്ന മോഹനയെ മക്കളും മരുമക്കളും ട്രാവൽഗ്രൂപ്പുകളുമൊക്കെ നിർബന്ധിച്ചാണ് ജപ്പാൻ യാത്രയ്ക്കൊരുക്കുന്നത്. മോഹനയുടെയും മരുമകന്റെയും യാത്രാചെലവ് വഹിക്കുന്നത് കൊച്ചിയിലെ ഒരു ട്രാവൽഗ്രൂപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |