കൊച്ചി: അഭിഭാഷക മേഖലയിലെ ജീർണത തടയാൻ തിരുത്തൽ നടപടികളിൽ കേരള ബാർ കൗൺസിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന പലകാര്യങ്ങളും സമീപകാലത്തുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂനിയർ അഭിഭാഷകർക്കു സ്റ്റൈപ്പെൻഡ് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നീതി നിഷേധിക്കപ്പെടുന്നയിടങ്ങളിൽ സ്വമേധയാ അഭിഭാഷകർ ഇടപെടുന്ന സംസ്‌കാരം മുമ്പുണ്ടായിരുന്നു. പുതിയകാലത്ത് മറ്റു ചില പ്രവണതകൾ ഇതിനു പകരം വരുന്നുണ്ടോയെന്ന് ചിന്തിക്കണം. അഭിഭാഷകവൃത്തിയിൽ സുതാര്യതയുണ്ടായാൽ കോടതി നടപടികൾ തെളിച്ചമുള്ളതാകും. നിയമങ്ങളെ നീതി ലഭ്യമാക്കാനുള്ള ഉപാധിയാക്കണം. എങ്കിലേ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം വർദ്ധിക്കൂ.
ഇന്ത്യയിലെ കോടതികളിൽ അഞ്ചുകോടിയിലേറെ കേസുകൾ തീർപ്പാകാതെ അവശേഷിക്കുന്നു. ഇവ കൈകാര്യം ചെയ്യാൻ ജുഡിഷ്യൽ ഓഫീസർമാരുടെ നിയമനം കൃത്യമായി നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി ഓഡിറ്റോറിയത്തിൽ പൊന്നാനി ബാറിലെ മറിയ ചങ്ങനാത്ത്, ആലുവ ബാറിലെ നിർമ്മൽ. ജെ. കല്ലേലി എന്നിവർക്ക് സ്റ്റൈപ്പെൻഡ് നൽകിയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. 3000 രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.
അഭിഭാഷകവൃത്തിയുടെ മഹത്വം സംരക്ഷിക്കാൻ അഭിഭാഷകർക്ക് ബാദ്ധ്യതയുണ്ടെന്ന് മുഖ്യാതിഥിയായിരുന്ന ചീഫ് ജസ്റ്റിസ് എസ്. മണികുമാർ പറഞ്ഞു. ബാർ കൗൺസിൽ ചെയർമാൻ കെ.എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, ബാർ കൗൺസിൽ മുൻ ചെയർമാൻ ജോസഫ് ജോൺ, ട്രഷറർ കെ.കെ. നാസർ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |