തിരുവനന്തപുരം: മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വകുപ്പിന് കീഴിലെ ഐ.എ.എസ് ഉദ്യോഗസ്ഥരും ചീഫ് എൻജിനിയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളിൽ എത്തി പ്രവൃത്തി പുരോഗതി പരിശോധിക്കും. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ഉന്നതതലയോഗം നിലവിലുള്ള പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി.
മഴയ്ക്ക് മുമ്പ് റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനും അറ്റകുറ്റപ്പണിക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി നിർദ്ദേശിച്ചു. പ്രീ മൺസൂൺ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. നിലവിൽ പ്രവൃത്തികളുള്ള റോഡുകളിൽ, ആ കരാറുകാർ തന്നെ കുഴിയടച്ച് അപകടരഹിതമായ ഗതാഗതം ഉറപ്പാക്കണം.
കെ.ആർ.എഫ് ബി, കെ.എസ്.ടി.പി വിഭാഗങ്ങളുടെ പരിപാലനത്തിലുള്ള റോഡുകളിൽ കുഴികൾ ഇല്ലാത്തവിധം സംരക്ഷിക്കാൻ അതാത് വിംഗുകൾ ശ്രദ്ധ ചെലുത്തണം. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം. സ്‌കൂൾ മേഖലകളിൽ അടക്കം സീബ്രാലൈൻ തെളിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാട്ടർ അതോറിട്ടി ഉൾപ്പെടെ മറ്റ് വകുപ്പുകൾക്ക് പ്രവൃത്തിക്കായി കൈമാറിയ റോഡുകളിലും മഴയ്ക്കു മുമ്പേ കുഴികൾ അടയ്‌ക്കണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |