കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ ടി.ടി.ഇക്കെതിരെ അതിക്രമമുണ്ടായ സംഭവത്തിൽ പ്രതി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ടി.ടി.ഇ വിക്രംകുമാർ മീണയ്ക്കാണ് മാവേലി എക്‌സ് പ്രസിൽ മർദ്ദനമേറ്റത്. കന്യാകുമാരി കളിയിക്കാവിള കുഴിത്തറ കരുവൻതിറ കോളനിയിൽ സറ്റാലിൻ ബോസി (40)നെയാണ് ട്രെയിനിൽ വച്ച് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന സ്റ്റാലിൻ ബോസിനോട് ടി.ടി.ഇ കോച്ച് മാറിക്കയറാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാവാത്ത സ്റ്റാലിൻ ടി.ടി.ഇയുമായി വാക്കുതർക്കത്തിലേർപ്പെടുകയും അദ്ദേഹത്തിന്റെ മൂക്കിൽ ഇടിക്കുകയുമായിരുന്നു. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ് പ്രസിലാണ് സംഭവം. ഞായറാഴ്ച രാത്രിയിൽ ട്രെയിൻ തിരൂർ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. അതിക്രമം നടത്തിയ സ്റ്റാലിനെ തിരൂരിൽവച്ച് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പൊലീസിന് കൈമാറുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ അടക്കം 341,323, 353,332 വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |