തൃശൂർ: ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ ഗുണ്ടയുൾപ്പെടെ അറുപതിലേറെ ക്രിമിനലുകളുടെ ‘ആവേശ’ പാർട്ടി കണ്ടിട്ടും കണ്ണടച്ച പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.
തൃശൂർ കുറ്റൂരിലെ പാടത്ത് ഏപ്രിലിൽ നടന്ന ഒത്തുകൂടൽ നാട്ടുകാരറിയിച്ചാണ് പൊലീസ് അറിഞ്ഞത്. സ്ഥലത്തെത്തിയ പേരാമംഗലം പൊലീസ്, ഗുണ്ടകൾക്ക് പാർട്ടി നടത്താൻ അനുവാദം നൽകി മടങ്ങി. സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പുതല അന്വേഷണം തുടങ്ങി.
ജയിൽ മോചിതനായ കുറ്റൂർ സ്വദേശി അനൂപ്, ആവേശം സിനിമയിലെ എടാ മോനേ... ഡയലോഗുമായി ഇൻസ്റ്റഗ്രാമിൽ റീൽ പുറത്തിറക്കിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.
അച്ഛന്റെ മരണസമയത്ത് കൂട്ടുകാർക്ക് ഭക്ഷണം നൽകാനായില്ലെന്നും അതിന്റെ ട്രീറ്റാണെന്നും ഗുണ്ടാനേതാവ് പറഞ്ഞതോടെ മറ്റ് വിവരങ്ങൾ ശേഖരിക്കാനോ, ചോദ്യം ചെയ്യാനോ ശ്രമിക്കാതെ പൊലീസ് മടങ്ങി. ഇരട്ടക്കൊലപാതക കേസുകളിൽ അടക്കം പ്രതികളായവർ പുറത്തിറങ്ങിയാൽ അവരെ നിരീക്ഷിക്കേണ്ട ഉത്തരവാദിത്വം സ്‌പെഷ്യൽ ബ്രാഞ്ചിനുണ്ട്. എന്നാൽ അതുണ്ടായില്ല. പാർട്ടിയിൽ പങ്കെടുത്തവരിൽ പലരും കൊലക്കേസ് പ്രതികളാണ്. മറ്റ് ജില്ലകളിൽ നിന്നുള്ളവരുമുണ്ടായിരുന്നു.
അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ അടുത്തിടെ ആക്രമണം നടത്തിയ ഗുണ്ടാനേതാവ് ആഡംബരക്കാറിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് വരുന്നതും മറ്റുളളവർ ഓടിയെത്തി ആരാധന പ്രകടിപ്പിക്കുന്നതും കാണാം. പൊലീസ് ജീപ്പിനരികിൽ ഇയാൾ നിൽക്കുന്ന ദൃശ്യവും റീലിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |