കോഴിക്കോട്: വധുവിന്റെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാലിന്റെ കുടുംബം. ഫ്രിഡ്ജും വാഷിംഗ് മെഷീനുമടക്കം വേണോയെന്ന് പെൺകുട്ടിയുടെ കുടുംബം ചോദിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞെന്ന് രാഹുലിന്റെ അമ്മ ഉഷ പറഞ്ഞു. വധുവിനെ മകൻ മർദ്ദിച്ചത് തെറ്റാണ്.
മുഴുവൻ കാര്യങ്ങളും പുറത്തുവരണം. പെൺകുട്ടിക്ക് തുടർച്ചയായി ഫോൺ വന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്. മർദ്ദനം നടന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. മുകളിലെ നിലയിലാണ് മകനും ഭാര്യയും താമസിച്ചിരുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, പറവൂരിലെ യുവതിയുമായുള്ള വിവാഹത്തിന് മുമ്പ് രാഹുൽ കോട്ടയം പൂഞ്ഞാർ സ്വദേശിയായ മറ്റൊരു യുവതിയെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നെന്ന വിവരം പുറത്തുവന്നു. ജർമ്മനിയിലേക്ക് യുവതിയെ കൊണ്ടുപോകാനും തീരുമാനിച്ചിരുന്നു. എന്നാൽ, മതപരമായ കല്യാണ ചടങ്ങുകൾ നടത്താൻ നിശ്ചയിച്ച തിയതിക്ക് ഒരുമാസം മുമ്പ് യുവതി വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് രാഹുലിന്റെ കുടുംബം പറയുന്നു. ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പറവൂരിലെ യുവതി വിവാഹത്തിന് തയ്യാറായത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് രണ്ട് യുവതികളുടെയും കുടുംബവുമായി ബന്ധപ്പെട്ടതും ഒരേ ദിവസം പെണ്ണുകാണാൻ പോയതെന്നും കുടുംബം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |