കൊച്ചി: അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്‌ക്ക് വേണ്ട 18 കോടിയുടെ മരുന്നിന് സഹായം തേടി പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് സർക്കാരും ഹെൽത്ത് സർവീസ് ഡയറക്ടറും 28നകം സത്യവാങ്മൂലം നൽകണം.
കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞാണ് പേശീക്ഷയം (സ്‌പൈനൽ മസ്‌കുലാർ അട്രോപി) ബാധിച്ച് കൈകാലുകൾ ചലിപ്പിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത നിലയിലുള്ളത്. ഇറക്കുമതി ചെയ്യുന്ന ഒനസെംനോജീൻ എന്ന മരുന്നിന്റെ ഒറ്റഡോസാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. 16 മുതൽ 18 കോടി വരെ വിലയുള്ള മരുന്നു ലഭ്യമാക്കാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. തുടർന്നാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. ഹർജി 29ലേക്ക് മാറ്റി.
ഹൈദരാബാദിൽ നിന്നൊരു ക്രൗഡ് ഫണ്ടിംഗ് മോഡൽ
സമാനമായ രോഗം ബാധിച്ച ഹൈദരാബാദ് സ്വദേശി അയാൻഷ് ഗുപ്തയെന്ന കുട്ടിക്ക് പണം കണ്ടെത്താൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി, നടി അനുഷ്‌ക ശർമ്മ, ചലച്ചിത്ര താരങ്ങളായ അജയ് ദേവ്ഗൺ, അനിൽ കപൂർ തുടങ്ങിയ പ്രമുഖർ രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള 65,000 പേരിൽ നിന്ന് മൂന്നു മാസം കൊണ്ട് മരുന്നിനു വേണ്ട 19 കോടി പിരിഞ്ഞുകിട്ടി. കേന്ദ്രസർക്കാർ ആറ് കോടിയുടെ നികുതി ഇളവും നൽകി. സമാന രീതിയിലുള്ള ക്രൗഡ് ഫണ്ടിംഗ് സാദ്ധ്യതകളെക്കുറിച്ചാണ് ഹൈക്കോടതി ഉത്തരവിലും സൂചിപ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |