പഴയങ്ങാടി (കണ്ണൂർ): ഒരു കുത്തിവയ്പിനുള്ള പതിനെട്ടു കോടി രൂപ ഒരാഴ്ച കൊണ്ട് ലോകമെങ്ങുമുള്ള മലയാളികളുടെ കാരുണ്യമായി പ്രവഹിച്ചതോടെ പഴയങ്ങാടി മാട്ടൂൽ സെൻട്രൽ കപ്പാലത്തിനടുത്ത ചാലിൽ വീട്ടിലെ
ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ തുടങ്ങി. അതേസമയം, ഇപ്പോഴും ധനസഹായം
പ്രവഹിക്കുകയാണ്. മകന് സാധാരണ ജീവിതം കൈവരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളായ പി.കെ. റഫീക്കും മറിയുമ്മയും.
സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവരോഗത്തിന് ഒരേയൊരു മരുന്നേയുള്ളൂ. അതു നിർമ്മിക്കുന്നത് രോഗിയുടെ ജീൻ ഘടന പരിശോധിച്ച് ആ വ്യക്തിക്കുവേണ്ടി മാത്രമാണ്. അതിനുള്ള രക്ത പരിശോധനയായ എ. എ.വി - 9 നടത്തുന്നത് നെതർലന്റിൽ മാത്രമാണ്. അത് വിശകലനം ചെയ്ത് മരുന്ന് നിർമ്മിക്കുന്നത് അമേരിക്കയിലും. ഒരു വ്യക്തിക്കു കുത്തിവയ്ക്കാൻ ഒരു ഡോസ് മരുന്നിനായി ഒരു ലബോറട്ടറി പ്രവർത്തിക്കേണ്ടിവരുന്നു. മരുന്നിന്റെ വില ഇത്രയും ഉയരാൻ കാരണവും അതാണ്.
മുഹമ്മദിന്റെ രക്തം നെതർലന്റിൽ പരിശോധനയ്ക്ക് അയച്ച് ഫലം ലഭിച്ചാൽ ഒരു മാസത്തിനകം അമേരിക്കയിൽനിന്ന് മരുന്ന് എത്തും. കുത്തിവയ്പ് എടുത്താൽ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രി വിടാം.
ഇതേരോഗം ബാധിച്ച മുഹമ്മദിന്റെ പതിനഞ്ചു വയസുള്ള സഹോദരി അഫ്രയുടെ ചികിത്സ മിംസ് ആശുപത്രി ഏറ്റെടുക്കും.
ഫലപ്രാപ്തി ലഭിക്കാൻ രണ്ടു വയസിനുള്ളിൽ ഈ കുത്തിവയ്പ് എടുക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അഫ്രയുടെ രോഗം തിരിച്ചറിഞ്ഞത് നാലാം വയസിലാണ്. തനിക്ക് ഇനി ചികിത്സകൊണ്ട് കാര്യമില്ലെന്നും കുഞ്ഞനുജനെ രക്ഷിക്കണമെന്നും അഫ്ര അഭ്യർത്ഥിക്കന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും കേരള കൗമുദി അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെയാണ് ലോകത്തിന്റെ കാരുണ്യം ഒഴുകിയെത്തിയത്. ഔദ്യോഗിക നടപടികൾ വേഗത്തിലാക്കാൻ കല്യാശേരി എം.എൽ.എയായ എം. വിജിൻ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സഹായം തേടിയിട്ടുണ്ട്.
അധിക തുക ഇതേ രോഗികൾക്ക്
മുഹമ്മദിന്റെ ചികിത്സയ്ക്കായി ലഭിച്ചതുകയിൽ അധികം വരുന്നത് ഇതേ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി നൽകുമെന്ന് ചികിത്സാ സഹായ കമ്മിറ്റി കൺവീനർ പി.വി. ഇബ്രാഹിം കുട്ടി പറഞ്ഞു.
സ്പൈനൽ മസ്കുലർ അട്രോഫി?
പേശികളുടെ ശക്തി തിരിച്ചു കിട്ടാത്തവിധം ക്രമേണ ക്ഷയിക്കുന്ന ജനിതക രോഗം (എസ്.എം.എ). പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾ ഉത്ഭവിക്കുന്നത് സുഷുമ്നാ നാഡിയിലെ ആന്റീരിയർ ഹോൺ സെല്ലുകളിൽ നിന്നാണ്. ഈ കോശങ്ങൾ നശിക്കുന്നതാണ് കാരണം. തലച്ചോറിലെയും സുഷുമ്നയിലെയും കോശങ്ങൾ നശിച്ചാൽ പുതിയ കോശങ്ങൾ ഉണ്ടാകുന്നില്ല രോഗത്തിന്റെ കാഠിന്യമനുസരിച്ച് അഞ്ച് വകഭേദങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |