വേണുവിന്റെ മുഖത്തേക്ക് ആദ്യം കാമറ വച്ചത് ഞാനായിരുന്നു. പക്ഷേ, അരവിന്ദന്റെ 'തമ്പി'ൽ നെടുമുടി എത്തുന്നത് പുതുമുഖത്തിന്റെ ഭാവത്തിലായിരുന്നില്ല. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിൽ അഭിനയിച്ച് തെളിഞ്ഞതിന്റെ കരുത്തുമായിട്ടായിരുന്നു.
അരവിന്ദന്റെ പടത്തിൽ വർക്ക് ചെയ്യുമ്പോൾ നടൻ, സംവിധാനസഹായി എന്നൊന്നും ഇല്ല. എല്ലാവരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. നടനാണെങ്കിലും സിനിമയുടെ കോ-ഓർഡിനേറ്ററുടെ റോളും കൂടി വേണു ഏറ്റെടുത്തു. ജലജയെ സിനിമയിൽ പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് നെടുമുടി വേണുവിനാണ്. 'തമ്പാ'ണ് ജലജയുടെ ആദ്യ ചിത്രം. പൊതുവാളിന്റെ പാട്ട് കേട്ട് ആൽത്തറയിൽ വേണു കിടന്നുറങ്ങുന്ന ഒരു സീനുണ്ട് തമ്പിൽ. അത് ഷൂട്ട് ചെയ്തത് തിരുനാവായയിലായിരുന്നു.
കണ്ണടച്ച് കിടക്കണമെന്ന് വേണുവിനോട് പറഞ്ഞു. നല്ല കാറ്റുണ്ട്. ആൽമരം മുഴുവൻ കിട്ടുന്ന രീതിയിൽ കുറച്ചുദൂരെയാണ് കാമറ വച്ചിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ സ്ഥലംവിട്ടു. വേണുവിനോട് പറയാൻ മറന്നുപോയി. കണ്ണടച്ച് കിടന്ന വേണു ഉറങ്ങിപ്പോയി. ഒരു മണിക്കൂർ കഴിഞ്ഞാണ് ഉണർന്നത്. അതിന്റെ പരിഭവം പെട്ടെന്ന് മാറി.
പി.ഭാസ്കരൻ മാഷിന്റെ 'എനിക്കു വിശക്കുന്നു' എന്ന സിനിമയിൽ നായകൻ വേണുവായിരുന്നു. വേണു വെള്ളത്തിൽ കിടക്കുന്ന സീൻ എടുക്കണം. ഇത്രയും നേരം വെള്ളത്തിൽ കിടത്തണോ എന്ന് മാഷിന് സങ്കടം. അതിന് വേണുവിന്റെ മറുപടി ''ഞാൻ കുട്ടനാട്ടുകാരനാണ്, വെള്ളത്തിൽ കിടന്ന് നല്ല ശീലമുണ്ട്''' എന്നായിരുന്നു. മൂന്നു മണിക്കൂറോളം വേണു വെള്ളത്തിൽ കിടന്നു.
വേണു നന്നായിട്ട് വാദ്യോപകരണങ്ങൾ ഉപയോഗിക്കും. ഷൂട്ടിംഗ് കഴിഞ്ഞാൽ ഭാസ്കരൻ മാഷിന്റെ വീട്ടിൽ പോകും. മത്സരമേളത്തിന് പാത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. വേണു കൊട്ടിയത് ചെമ്പുകുടത്തിലായിരുന്നു. അത് പിന്നീട് ചളുങ്ങിപ്പോയി.
വേണു ആദ്യം സംവിധാനം ചെയ്ത 'പൂര'ത്തിന്റെ ഛായാഗ്രഹണം എന്നെയാണ് ഏൽപ്പിച്ചത്. ഞാൻ 10 ദിവസത്തോളം വർക്ക് ചെയ്തപ്പോൾ പെട്ടെന്ന് കെ.എസ്.എഫ്.ഡി.സിയിലേക്ക് വരേണ്ടിവന്നു. എന്റെ ജോലി സണ്ണിയെ (സണ്ണി ജോസഫ്) ഏൽപ്പിച്ച് മടങ്ങി. അതിന്റെ പരിഭവം എന്നോട് വേണുവിന് ഉണ്ടായിരുന്നു. പിന്നീടത് മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |