സിനിമയിൽ എത്താൻ എനിക്ക് നിമിത്തമായത് നെടുമുടിച്ചേട്ടനായിരുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിച്ച നാടകമായിരുന്നു അതിനു കാരണം. ആലപ്പുഴയിൽ വച്ച് ഫാസിൽ സാർ സംവിധാനം ചെയ്ത സാലഭഞ്ജിക എന്ന നാടകത്തിലാണ് ഞങ്ങളൊരുമിച്ച് അഭിനയിച്ചത്. കുറെനാൾ കഴിഞ്ഞാണ് വേണുച്ചേട്ടൻ എന്നോട് 'തമ്പി'ൽ അഭിനയിക്കുന്ന കാര്യം പറഞ്ഞത്. അരവിന്ദൻ സാർ സംവിധാനം ചെയ്യുന്ന സിനിമയിൽ പുതുമുഖങ്ങളെയാണ് പരിഗണിക്കുന്നതെന്നും എന്റെ ഒരു ഫോട്ടോ വേണമെന്നും ചേട്ടൻ പറഞ്ഞു. ഞാൻ ഫോട്ടോ കൊടുത്തു. പിന്നാലെ 'തമ്പി'ലേക്ക് ക്ഷണം വന്നു.
2018ൽ തമ്പിന്റെ 40 വർഷങ്ങൾ തിരുനാവായയിൽ വച്ച് ആഘോഷിച്ചപ്പോഴാണ് വേണുച്ചേട്ടനെ അവസാനമായി കണ്ടത്. അഭിനയിക്കുമ്പോൾ വേണുച്ചേട്ടനിൽ നിന്ന് പഠിക്കാനൊരുപാട് കിട്ടുമായിരുന്നു. 'യവനിക'യിൽ അഭിനയിക്കുമ്പോൾ വേണുച്ചേട്ടന്റെ ചേഷ്ടകൾ കണ്ട് ഞങ്ങൾ ചിരിച്ചുപോയിട്ടുണ്ട്. കാമറക്ക് മുന്നിൽ പൂർണമായും കഥാപാത്രമാണ് അദ്ദേഹം. ലാഘവത്തോടെ കഥാപാത്രങ്ങളായി മാറുകയും ചെയ്യും. തകരയിലേയും ഹിസ് ഹൈനസ് അബ്ദുള്ളയിലേയും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെയുമൊക്കെ അഭിനയം കാണുമ്പോൾ വല്ലാത്ത ഒരു ബഹുമാനം തോന്നിപ്പോകും. എന്നെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. സകലകലാവല്ലഭനാണ്. അഭിനയം മാത്രമല്ല, പാട്ടെങ്കിൽ പാട്ട്, കൊട്ടെങ്കിൽകൊട്ട്. എല്ലാം ആസ്വദിച്ച് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |