കുമളി:രാവിലെ ഏഴ് കഴിഞ്ഞത് മുതൽ വീടിന്റെ പിന്നാമ്പുറത്തിരുന്ന് പെരിയാറിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കുമാർ, ജലനിരപ്പുയരുന്നതും നോക്കി. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്ന ജനവാസമേഖലയായ വള്ളക്കടവിൽ ആദ്യം തന്നെ വെള്ളം കയറുന്ന വീടുകളിലൊന്നാണ് സത്യൻ ഹൗസിൽ കുമാറിന്റേത്.
2018ലെ മഹാപ്രളയം കുമാറിനും കുടുംബത്തിനും നടുക്കുന്ന ഓർമയാണ്.
അന്ന് മുറ്റത്ത് വെള്ളമെത്തി നിൽക്കുമ്പോഴാണ് അർദ്ധരാത്രിയിൽ അണക്കെട്ട് തുറക്കുന്നത്. പിന്നെ മിനിട്ടുകൾക്കകമാണ് വീട് വെള്ളത്തിലായത്. രണ്ടാം നില വരെ വെള്ളമുയർന്നതോടെ രോഗിയായ അച്ഛനെയും അമ്മയെയും കൊണ്ട് ഉടുതുണി മാത്രമായാണ് ക്യാമ്പിലേക്ക് ഓടിയത്.
വള്ളക്കടവിൽ അമ്പത് വർഷമായി ചായക്കട നടത്തുന്ന പുതുപ്പറമ്പിൽ അബ്ദുൾഖാദറിന്റെയും അനിയൻ ഷാഹുൽഹമീദിന്റെയും കഥയും മറ്റൊന്നല്ല. ശബരിമല എസ്റ്റേറ്റിൽ നിന്ന് ഒഴുകി വരുന്ന തോടും പെരിയാറും ചേരുന്നിടത്താണ് ഈ സഹോദരന്മാരുടെ ചായക്കടയും വീടും. പെരിയാറിൽ ജലനിരപ്പുയരുന്നതിനൊപ്പം തോട്ടിലും വെള്ളമുയരും. 2018ൽ ചായക്കടയുടെ അടുക്കള മൂടുന്നതു വരെ വെള്ളമുയർന്നു. സാധനങ്ങളും ഉപകരണങ്ങളുമൊക്കെ നശിച്ചു. ദിവസങ്ങളെടുത്താണ് കിണർ ഉൾപ്പെടെ ഉപയോഗയോഗ്യമാക്കിയത്.
അന്ന് വള്ളക്കടവ് മേഖയിൽ മാത്രം ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. ഇത്തവണ മുന്നറിയിപ്പ് നൽകി, വളരെ കുറച്ച് അളവിൽ വെള്ളം നേരത്തെ തുറന്നുവിട്ടതിനാൽ കുഴപ്പമില്ല. എന്നാൽ എല്ലാ മഴക്കാലത്തും നെഞ്ചിലെടുത്തു വയ്ക്കുന്ന ആധിയാണ് വള്ളക്കടവുകാർക്ക് മുല്ലപ്പെരിയാറും പെരിയാറിലെ ജലനിരപ്പും. മഴ കനത്താൽ തന്നെ വീടിനുള്ള പെരിയാർ ഇരമ്പിയൊഴുകാൻ തുടങ്ങും. കഴിഞ്ഞ 16ന് പെയ്ത കനത്ത മഴയിലും ചില വീടുകളിൽ വെള്ളം കയറി. കാട്ടിൽ ഉരുൾപൊട്ടിയാൽ തന്നെ വീടിന് മുന്നിൽ വെള്ളമെത്തും. ഇതുപോലെ ഡാം തുറക്കുമ്പോൾ ജനപ്രതിനിധികളെത്തി ആശ്വാസ വാക്കുകൾ പറയുന്നതല്ലാതെ ശാശ്വത പരിഹാരത്തിനായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവിടത്തുകാരുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |