തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കുമ്പോൾ,രക്ഷാകർത്താവിന്റെ ഉത്തരവാദിത്വത്തോടെ ചുക്കാൻ പിടിക്കുന്നത് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ്.ഒരുതരത്തിലുള്ള ഉത്കണ്ഠയും രക്ഷിതാക്കൾക്ക് വേണ്ടെന്ന് മന്ത്രി പറയുന്നു.
കുട്ടികളുടെ സുരക്ഷ ?
പല ഗ്രൂപ്പുകളായി തിരിച്ചാണ് ക്ളാസിലിരുത്തുക.
കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് അദ്ധ്യാപകർ നിരീക്ഷിക്കും. ശ്രദ്ധയിൽപ്പെട്ടാൽ, തൊട്ടടുത്ത ആശുപത്രിയിലെ ഡോക്ടറെ വരുത്തി ചികിത്സ നൽകും. പൊലീസ് ഇടപെടേണ്ടിവരുന്ന പ്രശ്നങ്ങൾ സൗഹാർദ്ദപരമായി സ്കൂൾ അധികൃതരും കുട്ടികളുമായി ചേർന്ന് പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്ളാസ് പ്രവർത്തനം?
കൈ കഴുകാൻ ക്ളാസ് റൂമുകൾക്ക് മുന്നിൽ ബക്കറ്റിൽ വെള്ളം വയ്ക്കും. മാസ്ക്കില്ലാത്തവർക്ക് മാസ്ക്ക് നൽകും. ഹാജർ നിർബന്ധമല്ല. യൂണിഫോമും വേണ്ട. ഹോംവർക്കും പ്രോജക്ടുകളും ഒഴിവാക്കിയിട്ടുണ്ട്. കളിയുടെയും ചിരിയുടെയും അന്തരീക്ഷമായിരിക്കും. അദ്ധ്യാപകർ കുട്ടികളുമായി സൗഹൃദം പങ്ക് വച്ചായിരിക്കും ക്ളാസ് നടത്തുക. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്തിയതുപോലെ ക്ളാസ് നടത്തും.സ്കൂൾ പ്രവർത്തനം പതിനഞ്ചോ ഇരുപതോ ദിവസത്തിനുള്ളിൽ വിലയിരുത്തി പരിഹരിക്കേണ്ട വിഷയങ്ങൾ പരിഹരിക്കും.
കൗൺസലിംഗ് ?
മാനസിക സംഘർഷമുണ്ടാകുന്ന കുട്ടികൾക്ക് ആരോഗ്യ വകുപ്പിൻെറ സഹായത്തോടെ കൗൺസലിംഗ് നൽകും. പല സാഹചര്യങ്ങളിൽ നിന്നുവരുന്ന കുട്ടികളാണല്ലോ. കൊവിഡ് കാലത്തെ ജീവിതാന്തരീക്ഷം കുട്ടികളെ കാണുമ്പോൾ തന്നെ അറിയാനാകും. സ്കൂൾ കൗൺസിലർമാരുടെ സേവനവും ഉപയോഗിക്കും.
ഉച്ചഭക്ഷണം ?
47 ലക്ഷം സ്കൂൾ കുട്ടികളുണ്ട്. നല്ലൊരു ശതമാനവും പാവപ്പെട്ടവരോ, സാധാരണക്കാരോ ആണ്. ഉച്ചയ്ക്ക് കഴിക്കാൻ ആഹാരമില്ലാത്തവരുണ്ട്. ഇവർക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകും. എത്രപേർക്ക് കൊടുക്കണമെന്നും എങ്ങനെ കൊടുക്കണമെന്നും പി.ടി.എ തീരുമാനിക്കും.
നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണത്തിനായി 105.5 കോടി രൂപ സ്കൂളുകൾക്ക് മുൻകൂറായി നൽകി. കുട്ടികൾക്ക് കൈകൾ കഴുകുന്നതിന് സോപ്പ്, ഹാൻഡ് വാഷ്, വെള്ളം ശേഖരിക്കാൻ ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപ സ്കൂളുകൾക്ക് നൽകി.
പാചക തൊഴിലാളികളുടെ തുകയായ 45 കോടി രൂപയും മുൻകൂറായി അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |