തിരുവനന്തപുരം: കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ചരിത്രത്തെ വക്രീകരിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിർദ്ദേശിച്ചിട്ടാണെന്നും അലക്സാണ്ടർ ചക്രവർത്തിയെ ചന്ദ്രഗുപ്തമൗര്യൻ കീഴടക്കിയെന്നുമടക്കമുള്ള കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. നാളെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും ഇവർ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ അവതരിപ്പിച്ചേക്കാം. എ.കെ.ജിയുടെ പേര് പോലും തെറ്റായി ഉപയോഗിച്ചവർ നമുക്കിടയിലുണ്ട്. യഥാർത്ഥ ചരിത്രം പഠിപ്പിക്കാനുള്ള ഇടപെടൽ ശക്തമാക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.
കണ്ണൂർ നായനാർ അക്കാഡമിയിലാരംഭിക്കുന്ന മ്യൂസിയത്തിലേക്ക് ഇ.കെ.നായനാർ ഉപയോഗിച്ച റേഡിയോയും ഡയറിയും മകൻ കൃഷ്ണകുമാറിൽ നിന്ന് സ്വീകരിക്കുകയായിരുന്നു കോടിയേരി.
മ്യൂസിയത്തിന്റെ ഒന്നാംഘട്ടം മാർച്ചിൽ പൂർത്തിയാക്കും. ഡിജിറ്റൽ മ്യൂസിയമാണ് സജ്ജമാക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പഠിക്കാൻ സംവിധാനവുമൊരുക്കുമെന്നും കോടിയേരി പറഞ്ഞു.
മ്യൂസിയത്തിലേക്ക് സാധനസാമഗ്രികൾ അഭ്യർത്ഥിച്ചുള്ള ടീസറിന്റെ പ്രകാശനവും നടന്നു. സംവിധായകൻ ശങ്കർ രാമകൃഷ്ണനും പങ്കെടുത്തു.
നായനാരുമായി ബന്ധപ്പെട്ട വസ്തുക്കൾ കൈമാറണം
മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ എഴുതിയ കത്തുകളും കുറിപ്പുകളും ഫോട്ടോകളും അദ്ദേഹം ഒപ്പിട്ടുനൽകിയ പുസ്തകങ്ങളുമടക്കം കൈവശമുള്ളവർ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യണമെന്ന് കോടിയേരി അഭ്യർത്ഥിച്ചു. നായനാർ അവസാന കാലത്ത് താമസിച്ച എ.കെ.ജി സെന്ററിന്റെ ഭാഗമായ ഫ്ലാറ്റിൽ അദ്ദേഹം ഉപയോഗിച്ച സാധനങ്ങൾ കൈമാറാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |