തിരുവനന്തപുരം: ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഇന്ത്യൻ സൈനികരുടെ ധീരമായ പ്രവർത്തനങ്ങൾ രാജ്യത്തിന് എന്നും മുതൽക്കൂട്ടാണെന്ന് കോൺഗ്രസ് ദേശീയ നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. ബംഗ്ലാദേശ് യുദ്ധ വിജയാഘോഷത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച 'വിജയ് ഭാരത്" എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1971ലെ യുദ്ധത്തിൽ ഇന്ത്യയ്ക്ക് ആവശ്യത്തിന് ആയുധങ്ങളോ, വിമാനങ്ങളോ ഇല്ലായിരുന്നെങ്കിലും യുദ്ധരംഗത്തേക്ക് കുതിക്കാൻ സൈനികർ തമ്മിൽ മത്സരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് യുദ്ധം ഇന്ത്യയെയും ഇന്ദിരയേയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. അമേരിക്കയുടെ ഏഴാം കപ്പൽപ്പട ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് നീങ്ങിയപ്പോൾ അതിനെ നേരിട്ട ധീരവനിതയാണ് ഇന്ദിരാഗാന്ധി. പാകിസ്ഥാനെ പരാജയപ്പെടുത്തി അതിർത്തികൾ സുരക്ഷിതമാക്കുകയും ബംഗ്ളാദേശിനെ സ്വതന്ത്രമാക്കുകയും ചെയ്ത ഇന്ദിരയെ വാജ്പേയ് വിശേഷിപ്പിച്ചത് ദുർഗാ ദേവിയെന്നാണെന്നും സുധാകരൻ ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, ടി. സിദ്ധിഖ് എം.എൽ.എ, വൈസ് പ്രസിഡന്റുമാരായ എൻ. ശക്തൻ, വി.പി. സജീന്ദ്രൻ, വി.ടി. ബൽറാം, ട്രഷറർ പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി.എസ്. ബാബു, മരിയാപുരം ശ്രീകുമാർ, ജി. സുബോധൻ, പി.എ. സലീം, ഡോ. ശൂരനാട് രാജശേഖരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കൊല്ലം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, എക്‌സ് സർവീസ്‌മെൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കേണൽ ഭുവനേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത ജവാന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |