കൊച്ചി: ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളിലെ തിരക്കു കുറയ്ക്കാനായി വില്പന ശാലകളുടെ എണ്ണം കൂട്ടാനോ കുറയ്ക്കാനോ നിർദ്ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവിന്റെ മറവിൽ എണ്ണം കൂട്ടാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്കു നിയന്ത്രിക്കാനും റോഡുകളിലേക്ക് നീളുന്ന ക്യൂ ഒഴിവാക്കാനും നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറവിൽ കൂടുതൽ മദ്യവില്പന ശാലകൾ തുറക്കാൻ നീക്കമുണ്ടെന്നാരോപിച്ച് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിയിലെ തുടർ നടപടികൾ കോടതി അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, ഉത്തരവു പാലിച്ചില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
കൂടുതൽ മദ്യവില്പന ശാലകൾ തുടങ്ങുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണ്. ഇതിൽ കോടതിക്ക് ഇടപെടാനാവില്ല. മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ പരിഗണിക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് ഇടപെട്ടത്. മദ്യവില്പനയിലൂടെ സർക്കാരിന് പണം വേണം. പക്ഷേ, അതു വാങ്ങുന്നയാളുകളുടെ അന്തസ് ബലി കഴിച്ചാവരുതെന്നും ഹൈക്കോടതി പറഞ്ഞു. സുധീരൻ നൽകിയ പുനപ്പരിശോധനാ ഹർജിയെ സർക്കാരും ബെവ്കോയും എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |