മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലും കോഴിക്കോട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുമായി ഡി.ആർ.ഐ കൊച്ചി സംഘം നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 9.65 കിലോഗ്രാം സ്വർണവും 63 ലക്ഷം രൂപയും പിടികൂടി. വിപണിയിൽ സ്വർണത്തിന് 4.75 കോടി രൂപ വില വരും. സംഭവത്തിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. കാവന്നൂരിലെ സ്വർണമുരുക്കൽ കേന്ദ്രത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 5.80 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 2.90 കോടി രൂപ വിലവരുമിതിന്. സ്വർണക്കടത്ത് സംഘത്തിന്റെ മുഖ്യനടത്തിപ്പുകാരനായ കാവനൂർ എലിയാപറമ്പിലെ ഫസലുറഹ്മാന്റെ വീട്ടിൽ നിന്നും 850 ഗ്രാം സ്വർണവും ഒരുലക്ഷം രൂപയും വെള്ളില സ്വദേശി അലവിയുടെ വീട്ടിൽ നിന്ന് ഒന്നര കിലോ സ്വർണവും 62 ലക്ഷം രൂപയും പിടിച്ചെടുത്തു.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്ന് ഒന്നര കിലോ സ്വർണം പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആർ.ഐ സംഘത്തിന്റെ പരിശോധനയും അറസ്റ്റും. 633 ഗ്രാം സ്വർണം കൊച്ചി വിമാനത്താവളം വഴിയെത്തിയ ഇസ്മായിലിൽ നിന്നും പിടിച്ചെടുത്തു. 850 ഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ പോത്തൻ ഉനൈസിൽ നിന്നും പിടിച്ചു. ഇവരടക്കം സ്വർണ ഇടപാടുകാരായ ഒമ്പതുപേരെയാണ് കൊച്ചി ഡി.ആർ.ഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദ്ദീൻ, മുഹമ്മദ് അഷറഫ്, ആഷിഖ് അലി, വീരാൻ കുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഫസലുറഹ്മാൻ, മുഹമ്മദ് അഷറഫ്, ആഷിഖ് അലി, വീരാൻ കുട്ടി, അലവി എന്നിവരെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ജാമ്യത്തിൽ വിട്ടു. കൂടുതൽ അന്വേഷണം നടത്തിവരുന്നതായി ഡി.ആർ.ഐ സംഘം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |