തിരുവനന്തപുരം: പൊലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള ടെൻഡർ പരിശോധന തുടങ്ങി. ടെൻഡർ സമർപ്പിച്ച മൂന്ന് കമ്പനികളിൽ നിന്നുള്ല സാങ്കേതിക പരിശോധനകൾ ഇന്നും തുടരും. ഇത് പൂർത്തിയാകുന്നതോടെ കമ്പനികൾ മന്നോട്ടുവച്ച വാടക തുക പരിശോധിച്ച് ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തിരിക്കുന്ന കമ്പനിക്ക് കരാർ നൽകും. മുംബയിൽ നിന്ന് രണ്ടും ഡൽഹിയിലെ ഒരു കമ്പനിയുമാണ് ടെൻഡർ നൽകിയത്. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്റ മുഖ്യമന്ത്റിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്ന കമ്പനികളാണിത്. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന സാങ്കേതിക പരിശോധനയിൽ എ.ഡി.ജി.പി മനോജ് എബ്റഹാമിന്റെ നേതൃത്വത്തിൽ ധനവകുപ്പ്, ദുരന്ത നിവാരണ വകുപ്പ്, സ്റ്റോർ പർച്ചേഴ്സ് വിഭാഗം, എയർപോർട്ട് അതോറിട്ടി പ്രതിനിധികളും ടെൻഡർ നൽകിയ കമ്പനികളുടെ പ്റതിനിധികളും പങ്കെടുത്തു. കഴിഞ്ഞ വർഷം കരാറെടുത്ത പവൻഹംസ് കമ്പനി ഇത്തവണ ടെൻഡർ നൽകിയില്ല. വ്യോമനിരീക്ഷണം, മാവോയിസ്റ്റ് വിരുദ്ധ നിരീക്ഷണം, ആരോഗ്യ രക്ഷാപ്റവർത്തനം, അതിർത്തി പ്രദേശങ്ങൾ, തീരദേശം, വനമേഖലങ്ങൾ, വിനോദസഞ്ചാര തീർത്ഥാടന മേഖലകളുടെ നീരീക്ഷണം, അടിയന്തരഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണ് കോപ്ടർ വാടകയ്ക്കെടുക്കുന്നത്.
ആറ് വി.ഐ.പി യാത്രക്കാരെയും 9 സാധാരണ യാത്രക്കാരെയും ഓരോരുത്തരുടെയും പത്ത് കിലോ ലഗേജും വഹിക്കാനാവുന്ന കോപ്ടറാണ് ഇത്തവണ വാടകയ്ക്കെടുക്കുക. വി.ഐ.പികൾക്കിരിക്കാൻ വിശാലമായ സീറ്റ് സജ്ജമാക്കണം. 15വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടർ പ്രതിമാസം 20മണിക്കൂറെങ്കിലും പറക്കണം. കൂടുതൽ പറന്നാൽ മണിക്കൂർ കണക്കിൽ അധികതുക നൽകും. 50ലക്ഷം രൂപയാണ് ബിഡ് ബോണ്ട്. കരാറൊപ്പിട്ട് 15ദിവസത്തിനകം കോപ്ടർ തിരുവനന്തപുരത്ത് എത്തിക്കണം. അടുത്തദിവസം മുതൽ പറക്കണം. ആദ്യമെടുത്ത വാടക ഹെലികോപ്ടറിന് 22.21കോടിയാണ് ചെലവിട്ടെങ്കിലും കാര്യമായ പണിയൊന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ സുഖനിദ്രയിലായിരുന്നു. 1.70കോടിയായിരുന്നു മാസവാടക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |