തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ദുരൂഹമായ നിസ്സംഗത തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. കെ-റെയിലിനെക്കുറിച്ച് നിരന്തരം പറയുന്ന മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെപ്പറ്റി മിണ്ടുന്നില്ല. അപകടകരമായ സാഹചര്യമായിട്ടും തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് വേദനാജകമെന്ന് പറഞ്ഞ് സർക്കാർ തൃപ്തിയടയുകയാണ്. രാത്രി കാലങ്ങളിൽ വെള്ളം തുറന്നുവിടരുതെന്ന് കേരളത്തിന്റെ പ്രതിനിധിയും അംഗമായ മേൽനോട്ട സമിതിയിൽ ധാരണയുണ്ട്. അതിന് വിരുദ്ധമായാണ് രണ്ടു മാസമായി വെള്ളം തുറന്നു വിടുന്നത്. സ്റ്റാലിന് കത്തെഴുതി വാർത്താക്കുറിപ്പിറക്കിയാൽ തന്റെ ദൗത്യം അവസാനിച്ചെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതുവരെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ തമിഴ്നാടുമായി സംസാരിച്ചിട്ടില്ല. ജനങ്ങളുടെ വീട്ടിൽ വെള്ളം കയറിക്കോട്ടെയെന്ന നിലപാടാണ് സർക്കാരിന്.
നിയമവിരുദ്ധ ഉത്തരവ് പിൻവലിക്കണം
അനുമതിയില്ലാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന നിയമവിരുദ്ധമായ ഉത്തരവ് പിൻവലിക്കണം. ഏകാധിപതികളാണ് ഇത്തരം ഉത്തരവുകളിറക്കുന്നത്. ആരോഗ്യം പട്ടാള സർവീസാണോ? ആശുപത്രിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുപറഞ്ഞാൽ എന്താണ് കുഴപ്പം? അട്ടപ്പാടിയിലെ സൂപ്രണ്ട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയതാണ് ഉത്തരവിന് പിന്നിലെ കാരണം. കൊവിഡ് മരണങ്ങളും ആദ്യം മറച്ചുവച്ചു. പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഇല്ലായിരുന്നെങ്കിൽ യഥാർത്ഥ മരണക്കണക്ക് പുറത്തുവരില്ലായിരുന്നു.
വഖഫ്: അനാവശ്യപ്രശ്നങ്ങളുണ്ടാക്കുന്നു
അനാവശ്യമായ വാശിയാണ് വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിൽ കാട്ടിയത്. നിയമസഭയിൽ പ്രതിപക്ഷം ഇക്കാര്യം പറഞ്ഞപ്പോൾ നടപ്പാക്കുമെന്ന വാശിയോടെയുള്ള നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. ദേവസ്വം നിയമനങ്ങൾ പോലെ വഖഫ് ബോർഡ് നിയമനങ്ങളും റിക്രൂട്ട്‌മെന്റ് ബോർഡിനെ ഏൽപ്പിക്കണമെന്നാണ് പ്രതിപക്ഷം തുടക്കം മുതൽ ആവശ്യപ്പെട്ടത്. അനാവശ്യ പ്രശ്നങ്ങളുണ്ടാക്കിയ ശേഷം മുസ്ലിം ലീഗ് വർഗീയത പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള അജൻഡകളാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |