കൊച്ചി: ജനറൽ ബിപിൻ റാവത്തുമായി സഞ്ചരിച്ച എം.ഐ 17-വി 5 ഹെലികോപ്റ്ററിന് നേരിട്ട അപകടം അസാധാരണമായ ഒന്നാണെന്ന് റിട്ട. കമ്മഡോർ എം.ആർ. അജിത് കുമാർ പറഞ്ഞു.
ലോകത്തെ ഏറ്റവും സുരക്ഷിതമായ ഹെലികോപ്റ്ററുകളിലൊന്നാണിത്. വി.ഐ.പി യാത്രകൾക്ക് ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട്. അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങളും സുരക്ഷാ-നിരീക്ഷണ സംവിധാനങ്ങളുമുള്ളതാണ് ഇൗ കോപ്റ്റർ.
സൈനിക മേധാവികളും അപൂർവ്വമായി ഉന്നതരും സഞ്ചരിക്കുന്ന കോപ്റ്ററുകൾ പറത്താൻ പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാർ സേനയ്ക്കുണ്ട്. മൂന്ന് സേനയിലെയും മികച്ച പൈലറ്റുമാരാണിവർ. ഇവർക്ക് പിഴവുകൾ പറ്റാൻ സാദ്ധ്യതയില്ലെന്ന് തന്നെ പറയാം. സ്റ്റാൻഡ് ബൈ ഹെലികോപ്റ്ററുകളും വി.ഐ.പികൾക്കായി തയ്യാറുണ്ടാകും. സാഹചര്യമനുസരിച്ച് ഇവ മുന്നിലോ പിന്നിലോ പറക്കും. ചെറിയ യാത്രയായതിനാൽ ഇന്നലെ സ്റ്റാൻഡ്ബൈ കോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടാകില്ല.
കൂനൂർ മലമ്പ്രദേശമാണ്. ഇവിടെ സഞ്ചരിക്കുമ്പോൾ ഏറെ ഉയരത്തിൽ പറക്കണമെന്നില്ല. മേഘങ്ങൾ എപ്പോഴുമുള്ള പ്രദേശമാണിത്.
സൗമ്യനും സ്നേഹപൂർണമായ ഇടപെടൽകൊണ്ട് ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമാണ് ജനറൽ ബിപിൻ റാവത്തിന്റേതെന്ന് അജിത് കുമാർ പറഞ്ഞു. സംയുക്ത സേനാമേധാവിയായ ശേഷം രണ്ടു വട്ടം അദ്ദേഹത്തെ കാണേണ്ടി വന്നിട്ടുണ്ട്. പദവികളുടെ തലക്കനമൊന്നും ഇല്ലാത്തയാളായിരുന്നു അദ്ദേഹമെന്ന് അജിത് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |