ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. മുപ്പത് ദിവസമായി നടന്നുവന്ന വിളക്കാഘോഷങ്ങൾ ഇന്ന് സമാപനമാകും. ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ഇന്ന്. കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാർ, ഗുരുവായൂർ ശശി മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളം അകമ്പടിയാകും.
രാവിലെ പത്തിന് പരയ്ക്കാട് തങ്കപ്പ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും. സന്ധ്യയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്രയും അവിടെ നിന്ന് ക്ഷേത്രത്തിലേക്ക് രഥമെഴുന്നള്ളിപ്പും ഉണ്ടാകും.
ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ദശമി വിളക്ക് നെയ് വിളക്കായി ആഘോഷിച്ചു. പതിനഞ്ച് ദിനരാത്രങ്ങളായി മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവം ഏകാദശി ദിവസമായ ഇന്ന് രാത്രി പത്തോടെ സമാപിക്കും. ദശമി ദിവസമായ ഇന്നലെ പുലർച്ചെ തുറന്ന ക്ഷേത്ര നട ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ ഒമ്പതിനാണ് അടക്കുക. പിന്നീട് വൈകിട്ട് 3.30 ന് മാത്രമേ ക്ഷേത്ര നട തുറക്കൂ. ദശമി ദിവസമായ ഇന്നലെ രാവിലെ മുതൽ ക്ഷേത്ര നഗരിയിൽ അഭൂതപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏകാദശിവ്രതം നോറ്റെത്തുന്ന ഭക്തർ നാളെ രാവിലെ ദ്വാദശി പണം സമർപ്പിച്ചാണ് മടങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |