പോത്തൻകോട്: ഗുണ്ടാകുടിപ്പകയെ തുടർന്ന് പോത്തൻകോട് കല്ലൂരിൽ മംഗലപുരം ചെമ്പകമംഗലം സ്വദേശി സുധീഷിനെ (35) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ കൂടി പൊലീസ് പിടിയിലായി. വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ (23), വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിൻ (24), കന്യാകുളങ്ങര കുനൂർ സ്വദേശി സൂരജ് (23) എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് വെഞ്ഞാറമൂട് മാർക്കറ്റ് റോഡിന് സമീപത്തെ ഒളിയിടത്തിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ അറസ്റ്റിലായ നന്ദു, നിധിഷ്, ഓട്ടോ ഡ്രൈവർ രഞ്ജിത്ത് എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 11 പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ മുഖ്യപ്രതിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാനുണ്ട്.
കാണിച്ചുകൊടുത്തു, കൊലയിൽ പങ്കാളിയായി
കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാസഹോദരൻ മിട്ടായി ശ്യം എന്ന ശ്യാമാണ് അക്രമി സംഘത്തിന് സുധീഷിനെ കാട്ടികൊടുത്തതെന്ന് പൊലീസ് പറയുന്നു. കൂടാതെ ആക്രമണത്തിലും ഇയാൾ പങ്കാളിയായി. സുധീഷിന്റെ ഒളിത്താവളത്തെക്കുറിച്ചും രക്ഷപ്പെടാൻ സാദ്ധ്യതയുള്ള വഴികളെക്കുറിച്ചും കൊലയാളി സംഘത്തിന് ഇയാൾ കൃത്യമായ വിവരം നൽകി. കൊലയ്ക്ക് ശേഷം സംഘത്തോടൊപ്പം ഇയാളും മടങ്ങി. ലഹരി ഇടപാടിലെ തർക്കത്തിൽ ശ്യാമിനെ സുധീഷ് നേരത്തെ മർദ്ദിച്ചതിലുള്ള പ്രതികാരമായിട്ടാണ് ഇയാൾ കൊലയ്ക്ക് കൂട്ടുനിന്നതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട സുധീഷും സംഘവും ഈ മാസം ആദ്യം ആറ്റിങ്ങൽ മങ്ങാട്ടുമൂലയിൽ നടത്തിയ ആക്രമണത്തിൽ ശ്യാമും പ്രതിയായ ഉണ്ണിയും ഇയാളുടെ മാതാവും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. 2012ൽ ആറ്റിങ്ങലിൽ നടന്ന ആക്രമണത്തിൽ മറ്റൊരു പ്രതി ഒട്ടകം രാജേഷിന്റെ അനുജൻ മരിച്ചതിൽ സുധീഷും ജയിൽ കിടക്കുന്ന അനുജനും ഉൾപ്പെട്ടിരുന്നു. ഇൗ രണ്ട് ആക്രമണങ്ങളുടെയും പ്രതികാരമായിട്ടാണ് സുധീഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് നേതൃത്വം നൽകിയ ഒട്ടകം രാജേഷ് ഉൾപ്പെടെ മറ്റ് പ്രതികൾക്കായി അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. കൊലപാതത്തിൽ പ്രതികളെ പരോക്ഷമായി സഹായിച്ച നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നതായി റൂറൽ എസ്.പി പി.കെ. മധു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |