അപ്രതീക്ഷിതമാണ് പി.ടിയുടെ വിയോഗം. കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടം. വ്യക്തിപരമായി എനിക്ക് ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കോൺഗ്രസ് പോരാളി. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്.
എങ്ങനെയാണ് പി.ടി.യെ വിശേഷിപ്പിക്കേണ്ടതെന്ന് ഞങ്ങൾക്കറിയില്ല. എന്നും ഉള്ളിൽ അഗ്നി സൂക്ഷിച്ച നേതാവായിരുന്നു പി.ടി. തോമസ്. നിർഭയൻ. കോൺഗ്രസിലെ ഫയർ ബ്രാൻഡ് എന്ന് നിസ്സംശയം പറയാം. കോൺഗ്രസിനകത്തോ പുറത്തോ ഇനി അത്തരമൊരു നേതാവില്ല. എന്നും പ്രസ്ഥാനത്തിന്റെ കരുത്തും ശബ്ദവും ഊർജ്ജവുമായിരുന്നു അദ്ദേഹം. മൂർച്ചയേറിയ വാക്കുകൾ കൊണ്ട് ആക്രമിക്കുമ്പോഴും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കാത്തയാൾ.
പരിസ്ഥിതി, സ്ത്രീസുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകൾ ഞാൻ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുൻനിർത്തി ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോഴും താൻ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. ആ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി.
രോഗത്തെ മറികടന്ന് പി.ടി തോമസ് മടങ്ങിയെത്തുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എല്ലാ നേതാക്കൾക്കും അദ്ദേഹവുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് താങ്ങാനാവുന്നതിനും അപ്പുറമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |