കൊച്ചി: മണ്ണിനും മനുഷ്യർക്കും വേണ്ടി രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം നിലപാട് സ്വീകരിച്ചതിന് സ്വന്തം 'ശവഘോഷയാത്ര"കൾ കാണേണ്ടിവന്ന രാഷ്ട്രീയപ്രവർത്തകനാണ് പി.ടി. തോമസ്. മനസ്സിനെ പൊള്ളിച്ച സംഭവത്തിന്റെ പേരിൽ കത്തോലിക്കാസഭാ തലവന്മാർക്കെതിരെ പരസ്യമായി പ്രതികരിക്കാനും അദ്ദേഹം മടിച്ചില്ല.
മഹാരാഷ്ട്ര മുതൽ കേരളത്തിന്റെ തെക്കേയറ്റം വരെ നീളുന്ന പശ്ചിമഘട്ടത്തിലെ ലോലമായ പരിസ്ഥിതിയും കാലാവസ്ഥയും സംരക്ഷിക്കപ്പെടണമെന്ന ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ട് വിവാദമായ 2013 കാലം. റിപ്പോർട്ട് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കിയിലും സഭയുടെ നേതൃത്വത്തിൽ വയനാട്ടിലും കോഴിക്കോട്ടും പ്രക്ഷോഭം ശക്തമാക്കി. ഇടുക്കി രൂപതയായിരുന്നു സമിതിക്ക് പിന്നിൽ.
റിപ്പോർട്ട് നടപ്പാക്കേണ്ടത് ഹൈറേഞ്ചിന്റെ നിലനില്പിന് അനിവാര്യമാണെന്ന നിലപാട് എം.പിയായിരുന്ന പി.ടി. തോമസ് സ്വീകരിച്ചു. രൂക്ഷമായ പ്രതിഷേധം ഉയർന്നു. കത്തോലിക്കാസഭകൾ പി.ടിക്കെതിരെ രംഗത്തിറങ്ങി. കട്ടപ്പനയിലും ചെറുതോണിയിലും പി.ടിയുടെ ജന്മനാടായ ഉപ്പുതോടിലും സമിതി പ്രവർത്തകർ നടത്തിയ പ്രകടനങ്ങളിൽ പ്രതീകാത്മകമായി പി.ടിയുടെ 'ശവമഞ്ച"വും പേറി ഘോഷയാത്ര നടത്തി. മരണാനന്തരം നടത്തുന്ന പ്രാർത്ഥനകളും സംസ്കാരശുശ്രൂഷകളും വരെ ചിലയിടങ്ങളിൽ നടത്തി. വൈദികരും കന്യാസ്ത്രീകളുമുൾപ്പെടെ പങ്കെടുത്ത ഘോഷയാത്രകളായിരുന്നു അവ.
സ്വന്തം പാർട്ടിയായ കോൺഗ്രസ് ഉൾപ്പെടെ അദ്ദേഹത്തെ കൈവിടുക മാത്രമല്ല, ഒറ്റപ്പെടുത്തുകയും ചെയ്തു. 2004ൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചു. എങ്കിലും വിട്ടുവീഴ്ചക്ക് അദ്ദേഹം തയ്യാറായില്ല. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ അന്തിമഘട്ടത്തിൽ നിൽക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |