കരുനാഗപ്പള്ളി: ചവറ ദേശീയപാതയിൽ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി 12.30ന് ഉണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബർക്കുമെൻസ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56), തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പുല്ലുവിളയിൽ നിന്ന് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോവുകയായിരുന്ന മിനി ബസും തിരുവന്തപുരത്തേക്ക് മത്സ്യവുമായി വരുകയായിരുന്ന ഇൻസുലേറ്റഡ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാലുപേരും മരിച്ചത്. ഗുരുതര പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി (26), മാർത്താണ്ഡം സ്വദേശി വർഗീസ് (40) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വീടുകൾക്ക് അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഡ്രൈവർ ഉൾപ്പെടെ തിരുവനന്തപുരം, വിഴിഞ്ഞം, കന്യാകുമാരി സ്വദേശികളായ 35 പേരാണ് വാനിലുണ്ടായിരുന്നത്. പരിക്കേറ്റ റിസാർ, മഹേഷ്, രഘു, ബിജുമോൻ, സിൽവസ്റ്റർ, ആന്റണി, പ്രദീപ്, ഏലിയാസ്, തദ്വൈസ്, സോബ, മാരിമുത്ത്, ജറ്റിസൺ, ലെനിൽ, ജസിന്ത്, ദാസൻ, മുത്തപ്പൻ, റൂബിൻ, പ്രസാദ്, ദിനേശ്, മനു, സുനിൽ, ആന്റണി, സുനിൽ, വിൻസന്റ്, സാജൻ, മുരുകേശൻ, തദൈവസ് എന്നിവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മന്ത്രി കെ.എൻ. ബാലഗോപാൽ, അഡ്വ. കെ. സോമപ്രസാദ് എം.പി, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ചിത്തരജ്ഞൻ എം.എൽ.എ, കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. മത്സ്യഫെഡിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
സഹായം ഉറപ്പാക്കും:
മന്ത്റി ബാലഗോപാൽ
വാഹനാപകടത്തിൽ പരിക്കേറ്റ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് ചികിത്സയ്ക്കും മറ്റുമുള്ള സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ചികിത്സയും അനുബന്ധ സഹായങ്ങളും ലഭ്യമാക്കുന്നതിന് സർക്കാർ സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിനും നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |