തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി ധാരണയിൽ എത്താത്ത വ്യവസ്ഥകൾ സേവന വേതന കരാറിൽ ഉൾപ്പെടുത്തിയത് പിൻവലിക്കാൻ മാനേജ്മെന്റ് നിർബന്ധിതമാകും. ഇന്ന് ഉച്ചയ്‌ക്ക് 12ന് മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിൽ നടക്കുന്ന ചർച്ചയിൽ, ഈ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെടും.
മാസം 20 ഫിസിക്കൽ ഡ്യൂട്ടി ചെയ്യാത്ത ജീവനക്കാർക്ക് ശമ്പളം സപ്ളിമെന്ററി ആയി മാത്രമെ നൽകൂ എന്നാണ് കരാറിന്റെ കരടിൽ പറയുന്നത്. ഇങ്ങനെ തീരുമാനം എടുത്തില്ലെന്നാണ് നേതാക്കൾ പറയുന്നത്.
നിലവിൽ മാസം 10 ഡ്യൂട്ടി ചെയ്താൽ ശമ്പളം മുടങ്ങില്ല. ശമ്പളം സപ്ലിമെന്ററി ആക്കുക എന്നാൽ പിന്നെത്തേക്കു മാറ്റുക എന്നാണ്. വരുമാനം ഇല്ലെന്നു പറഞ്ഞ് ഇത് പിന്നെയും മാറ്റി വയ്‌ക്കും. മാസം 20 ഡ്യൂട്ടി ചെയ്യാനാവാത്ത സാഹചര്യം ഉണ്ടാകും. വീട്ടിൽ ഒരു മരണം നടന്നാലോ സുഖമില്ലാതെ കിടന്നാലോ അവധി വേണം. അപ്പോൾ 20 ഡ്യൂട്ടി തികയ്ക്കാനാകില്ല. ഇത്തരം സാഹചര്യങ്ങളിൽ പണം വേണമെന്നിരിക്കെ ശമ്പളം നിഷേധിക്കരുതെന്നാണ് സംഘടകളുടെ നിലപാട്. പെൻഷൻകാരുടെ ക്ഷേമത്തെ കുറിച്ച് കരാറിൽ ഒന്നും പറയുന്നില്ല. അതും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഡിപ്പോകളുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങളും കരാറിലുണ്ട്. അതെല്ലാം ഒഴിവാക്കണമെന്നും ആവശ്യപ്പെടും.
വെട്ടിച്ചുരുക്കൽ വിനയാകും
ഒരു ബസിന് 1.8 വീതം കണ്ടക്ടറും, ഡ്രൈവറും മതിയെന്നാണ് കരാറിൽ പറയുന്നത്. ഇത് അപ്രയോഗികമാണെന്ന അഭിപ്രായം എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കു പോലുമുണ്ട്. നിലവിൽ ഇത് 2.6 ആണ്. ബസ് സർവീസ് സുഗമമായി നടക്കുന്നത് 2.4 വീതമെങ്കിലും ഡ്രൈവറും കണ്ടക്ടറും വേണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിൽ കുറഞ്ഞാൽ സർവീസുകളെ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |