തിരുവനന്തപുരം:പുതിയ എമിഗ്രേഷൻ നിയമത്തിന് അനുബന്ധമായി രാജ്യത്ത് സമഗ്ര കുടിയേറ്റ നയം ഉണ്ടാക്കണമെന്ന് ലോകകേരളസഭയുടെ സമീപന രേഖ.
ആഗോളതലത്തിൽ പ്രവാസ സാഹചര്യങ്ങളും മേഖലകളും മാറിയിട്ടുണ്ട്.നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ കൂടുന്നു. ലോകത്ത് പ്രവാസികളുടെ ഏറ്റവും വലിയ ഉറവിടം ഇന്ത്യയാണ്. ലോകത്തെ മൂന്നാമത്തെ വലിയകുടിയേറ്റ ഇടനാഴി ഇന്ത്യയിൽ നിന്ന് യു.എ.ഇ.യിലേക്കാണ്.പല രാജ്യങ്ങളുമായും കുടിയേറ്റ ഉടമ്പടികളുണ്ടെങ്കിലും അപര്യാപ്തമാണ്. പുതിയ എമിഗ്രേഷൻ നിയമത്തിൽ വിദ്യാർത്ഥികൾ പ്രവാസികളല്ല. റിക്രൂട്ട്മെന്റ് ഏജൻസികളെ കുറിച്ച് പരാമർശവുമില്ല. പ്രവാസികളുടെ സുരക്ഷിതത്വത്തിനും പ്രശ്നങ്ങൾ പരിഹരിക്കാനും സമഗ്ര കുടിയേറ്റനയം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാക്കി മന്ത്രി പി.രാജീവ് അവതരിപ്പിച്ച രേഖയിൽ പറഞ്ഞു.
ഒന്നും രണ്ടും ലോക കേരളസഭയിലെ തീരുമാനങ്ങളുടെ നടത്തിപ്പ്, പ്രവാസ ഭൂപടത്തിലെ മാറ്റങ്ങൾ, പ്രവാസി പ്രശ്നങ്ങൾ, കേരളവികസനത്തിൽ പ്രവാസികളുടെ പങ്ക്, മൂന്നാം സമ്മേളനത്തിന്റെ വിഷയങ്ങൾ എന്നീ ഭാഗങ്ങളാണ് രേഖയിലുളളത്.
ആദ്യ സഭയിലെ നിർദ്ദേശപ്രകാരം പ്രവാസികളുടെ നിക്ഷേപം നാടിന്റെ വികസനത്തിന് ഉപയോഗിക്കാൻ ആരംഭിച്ച ഓവർസീസ് കേരള ഇൻവെസ്റ്റ്‌മെന്റ് കേരള ഹോൾഡിങ് ലിമിറ്റഡ്, പ്രവാസി വനിതാസെൽ, പ്രവാസി ഗവേഷക കേന്ദ്രം, സഹകരണസംഘം എന്നിവ നടപ്പാക്കി. ജർമ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ട്രിപ്പിൾ വിൻ കരാർ ഒപ്പിട്ടു. വിദഗ്ദ്ധ തൊഴിലാളികൾക്ക് ജർമ്മനിയിൽ സ്റ്റാറ്റസ് ഓഫ് റസിഡൻസ് പദ്ധതിക്ക് കേരളത്തിലെ നോഡൽ ഏജൻസി നോർക്കയാണ്. മാലദ്വീപ്,സൗദി അറേബ്യ,യു.കെ.തുടങ്ങിയ രാജ്യങ്ങളുമായി ആരോഗ്യമേഖലയിലെ റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുത്താനുള്ള കരാറും ഒപ്പിട്ടു.
പ്രവാസിക്ഷേമത്തിനായി എംബസികളും കോൺസുലേറ്റുകളും നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല. മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ, കുറഞ്ഞ വേതനം,ശമ്പളം നൽകാതിരിക്കൽ തുടങ്ങിയവ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ചിലത് മാത്രമാണ്. പ്രവാസികളുടെ റിക്രൂട്‌മെന്റ് മുതൽ മടങ്ങുന്നവരുടെ പുനരധിവാസം വരെ ഉറപ്പാക്കുന്ന നോർക്ക റൂട്സിനെ മാനവശേഷി ഉറപ്പാക്കി വിപുലീകരിക്കണം.വിദേശത്ത് വിദഗ്ദ്ധ തൊഴിലവസരങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോകനിലവാരത്തിലുള്ള നൈപുണ്യ വികസന സംവിധാനങ്ങൾ ആവിഷ്‌കരിക്കണം.
ലോകത്തെ മികച്ച സർവകലാശാലകളിലും ലബോറട്ടറികളിലും സേവനമനുഷ്ഠിക്കുന്ന മലയാളി ഗവേഷകരുടെയും വിദഗ്ദ്ധരുടെയും സേവനം ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്താം. സർക്കാരിന്റെ സംഗീത, സാഹിത്യ, സിനിമാശേഖരത്തിൽ നിന്ന് പ്രതിഫലം ഈടാക്കി ആവശ്യക്കാർക്ക് നൽകാനുള്ള ഓൺലൈൻ സംവിധാനവും സമീപനരേഖയിലുണ്ട്.
'പ്രവാസികൾ കേരള ടൂറിസത്തിന്റെ
ബ്രാൻഡ് അംബാസിഡർമാർ"
തിരുവനന്തപുരം: വിനോദ സഞ്ചാരമേഖലയ്ക്ക് പ്രതീക്ഷയുടെ കവാടമാണ് ലോക കേരള മഹാസഭയെന്നും കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡർമാരാണ് പ്രവാസികളെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ടൂറിസം മേഖലയിൽ സർക്കാർ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. അതിലേക്ക് വലിയ സഹായം ചെയ്യുവാൻ കഴിയുന്നവരാണ് പ്രവാസികൾ. “ഡെസ്റ്റിനേഷൻ ചാലഞ്ച്”എന്ന പുതിയ പദ്ധതിക്ക് ഏറെ പിന്തുണ നൽകാനാകുക പ്രവാസികൾക്കാണെന്നും മന്ത്രി കുറിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണച്ചത് പ്രവാസികൾ: സ്പീക്കർ
ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തിന് പിന്തുണ നൽകുന്നതിലും പ്രവാസികളുടെ പങ്ക് വലുതാണെന്ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികളിൽ നിന്ന് സംസ്ഥാനത്തിന് എന്ത് ലഭിക്കും എന്നതിലുപരി അവർക്കായി സംസ്ഥാനം ഏതെല്ലാം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നത് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇക്കുറി ലോകകേരള സഭയിൽ 20 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്. യുവതയ്ക്കും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |