SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.18 AM IST

ഭർത്താവും മകനും ചേർന്ന് പ്രസവമെടുത്തു, യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

aswathy

ആയൂർ: ആശുപത്രിയിൽ കൊണ്ടുപോകാതെ ഭർത്താവും മകനും ചേർന്ന് പ്രസവമെടുത്തതിന് പിന്നാലെ പട്ടികജാതി യുവതിയും കുഞ്ഞും മരിച്ചു. കൊല്ലം ചടയമംഗലം കള്ളിക്കാട് മണലയത്ത് ഏറത്ത് വീട്ടിൽ അശ്വതിക്കും (34) ആൺകുഞ്ഞിനുമാണ് ദാരുണാന്ത്യം.

ഭർത്താവ് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊക്കിൾക്കൊടി മുറിച്ച് മാറ്റുകയായിരുന്നു. ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഒന്നോടെ താനും പതിനേഴുകാരനായ മൂത്തമകനും ചേർന്ന് പ്രസവമെടുത്തെന്നാണ് അശ്വതിയുടെ ഭർത്താവ് അനിൽ (43) പൊലീസിനോട് പറഞ്ഞത്. സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കുമെന്ന് അറിയില്ലായിരുന്നെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആശുപത്രിയിൽ കൊണ്ടുപോകേണ്ടെന്ന് അശ്വതി പറഞ്ഞെന്നും ഇയാൾ മൊഴി നൽകി.

പ്രസവം കഴിഞ്ഞപ്പോൾ അശ്വതി വിശക്കുന്നുവെന്ന് പറഞ്ഞു. തുടർന്ന് കഞ്ഞി കുടിച്ച ശേഷം അശ്വതി ഉറങ്ങി. പുലർച്ചെ നാലരയോടെ ജന്നി വന്ന് ബഹളം കാട്ടിയ അശ്വതി അല്പനേരം കഴിഞ്ഞപ്പോൾ മരിച്ചു. പരിശോധിച്ചപ്പോൾ കുഞ്ഞും മരിച്ചിരുന്നുവെന്നും അനിൽ പറയുന്നു.

രാവിലെ വിവരമറിഞ്ഞ നാട്ടുകാർ ഇടപെട്ടതോടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവം നടന്ന വീടിന് തൊട്ടടുത്ത് മറ്റ് വീടുകളില്ല. അശ്വതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ആശ പ്രവർത്തകയും വാർഡ് മെമ്പറും പറയുന്നത്.

അനിലിന്റെ വിശദീകരണം പൊലീസ് പൂർണമായും വിശ്വാസിച്ചിട്ടില്ല. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ആർ.സി.എച്ച് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയെന്ന് ഡി.എം.ഒ പറഞ്ഞു. ഇരുവരുടെയും മൃതദേഹം വൈകിട്ട് കിളിമാനൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

രണ്ട് വർഷം മുമ്പും വീട്ടിൽ

പ്രസവം, മരണം

രണ്ട് വർഷം മുമ്പ് അശ്വതി വീട്ടിൽ പ്രസവിച്ച ആൺകുഞ്ഞ് അപ്പോൾ തന്നെ മരിച്ചിരുന്നു. രക്തസ്രാവം ഉണ്ടായ അശ്വതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചാണ് രക്ഷിച്ചത്. അനിലിന് കൂലിപ്പണിയാണ്. അശ്വതിയുടെ കുടുംബവീട് നിലമേലും അനിലിന്റേത് നെടുമങ്ങാടുമാണ്. മൂന്ന് വർഷം മുമ്പ് നിലമേൽ പഞ്ചായത്ത് അനുവദിച്ച പണം ഉപയോഗിച്ചാണ് ചടയമംഗലത്ത് ഭൂമി വാങ്ങി ഒറ്റമുറി വീട് വച്ചത്. പക്ഷേ ഇവർ കൂടുതൽ സമയവും നിലമേലായിരുന്നു താമസം. അശ്വതി അവിടെയൊരു ഹോട്ടലിൽ പാത്രം കഴുകാൻ പോകുമായിരുന്നു. ഗർഭിണിയായതോടെയാണ് ജോലിക്ക് പോകുന്നത് നിറുത്തിയത്.

വൈകിട്ട് അഞ്ചോടെ പ്രസവ വേദന തുടങ്ങിയിരുന്നു. ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും അശ്വതി നിരസിച്ചെന്നാണ് അനിലിന്റെ മൊഴി

പി.എം. പ്രിയ, ചടയമംഗലം എസ്.ഐ

ഒരാഴ്ച മുമ്പാണ് കുടുംബം ചടയമംഗലത്ത് എത്തിയത്. പലതവണ ഇവരെ അന്വേഷിച്ച് പോയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും കണ്ടിട്ടില്ല

ഗിരിജ വിജയൻ, ആശാ വർക്കർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.