തിരുവനന്തപുരം : സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിന്റെ പുതിയ പട്ടികയിലെ ഗുണഭോക്താക്കളുമായി തദ്ദേശസ്ഥാപനങ്ങൾ ഉടൻ കരാർ ഒപ്പിടും. മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 56,500 പേരാണ് ലൈഫ് 2020 പട്ടികയിലുള്ളത്.
2017ലെ ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കി തദ്ദേശസ്ഥാപനങ്ങളാണ് പുതിയ ഗുണഭോക്താക്കൾക്ക് വീട് നൽകുന്ന നടപടികൾ ആരംഭിക്കുക. എസ്.സി,എസ്.ടി, മത്സ്യത്തൊഴിലാളികൾ, അതിദരിദ്രർ എന്നീ വിഭാഗങ്ങൾക്ക് മുൻഗണന നൽകിയാവും കരാർ ഒപ്പിടുക. ഈ സാമ്പത്തിക വർഷം 1,06,000 വീട് നിർമ്മിക്കും. ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങൾ ഒരു മാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറാനും യോഗത്തിൽ തീരുമാനിച്ചു.
എസ്.സി,എസ്.ടി വിഭാഗത്തിന് ആറ് ലക്ഷം രൂപയാണ് ധനസഹായം. മറ്റുള്ളവർക്ക് നാല് ലക്ഷം രൂപ. ഇതുവരെ 3,11,000 ലൈഫ് വീടുകളാണ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ കരാറിൽ ഏർപ്പെടാത്ത 4360 പേരുണ്ട്. ഇവരെല്ലാം ഭൂമിയുള്ള ഭവനരഹിതരാണ്. ഇതിൽ ഒരു വിഭാഗത്തിന്
തീരദേശ പരിപാലന നിയമനം, തണ്ണീർത്തടം തുടങ്ങിയ പ്രശ്നങ്ങൾ മൂലമാണ് കരാറിൽ ഏർപ്പെടാൻ കഴിയാത്തത്. ഇവരുടെ വിഷയങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥ പ്രശ്നവും താത്പര്യമില്ലായ്മയും കാരണം കരാറിൽ ഏർപ്പെടാത്തവരെ ഒഴിവാക്കും.
മനസോടിത്തിരി മണ്ണ് പദ്ധതിയിൽ ലഭിച്ച സ്ഥലം, ഭൂമിയില്ലാത്ത ഭവനരഹിതർക്ക് നൽകാനുള്ള നടപടികൾ ആരംഭിക്കാനും മന്ത്രി നിർദ്ദേശിച്ചു.
തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ലൈഫ് സി.ഇ.ഒ പി.ബി.നൂഹ് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |