തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരമല്ലാതെ 2018മുതൽ എയ്ഡഡ് കോളേജുകളിൽ നടത്തിയ 500ഓളം അദ്ധ്യാപക നിയമനങ്ങളും കുരുക്കിൽ. കോളേജുകളിലെ അസി.പ്രൊഫസർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ കോളേജ് ഗവേണിംഗ് ബോഡി ചെയർപേഴ്സൺ, കോളേജ് പ്രിൻസിപ്പൽ, വകുപ്പുമേധാവി, ഒരു വിഷയവിദഗ്ദ്ധനടക്കം വൈസ്ചാൻസലറുടെ രണ്ട് പ്രതിനിധികൾ എന്നിവരുണ്ടാവണമെന്നാണ് 2018ലെ യു.ജി.സി ചട്ടം.
എന്നാൽ എല്ലാ സെർച്ച് കമ്മിറ്റിയിലും സർക്കാരിന്റെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തണമെന്ന് സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. സർക്കാർ നോമിനി കൂടി ഒപ്പിട്ടാലേ അദ്ധ്യാപക നിയമന ശുപാർശ സർവകലാശാലകൾ അംഗീകരിക്കാവൂ എന്നും നിർദ്ദേശിച്ചിരുന്നു. എയ്ഡഡ് കോളേജുകളിൽ അദ്ധ്യാപകർക്ക് സർക്കാരാണ് ശമ്പളം നൽകുന്നതെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.
എന്നാൽ, സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തിയതോടെ, സെർച്ച് കമ്മിറ്റി ചട്ടവിരുദ്ധമായി മാറി. സാങ്കേതിക സർവകലാശാലാ വി.സി നിയമനത്തിനുള്ള സെർച്ച്കമ്മിറ്റിയിൽ അക്കാഡമിക് വിദഗ്ദ്ധനല്ലാത്ത ചീഫ്സെക്രട്ടറിയെ ഉൾപ്പെടുത്തിയത് ക്രമക്കേടായി സുപ്രീംകോടതി കണ്ടെത്തിയിരുന്നു. ഡോ.എം.എസ് രാജശ്രീയെ പുറത്താക്കാൻ ഇതൊരു കാരണമായി ഉത്തരവിലുണ്ട്. ഇങ്ങനെയുള്ള സെർച്ച് കമ്മിറ്റികൾ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ കോടതിയിൽ ചോദ്യംചെയ്യാനിടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |