തിരുവനന്തപുരം: കാക്കിയുടെ ബലത്തിൽ സാധാരണക്കാരെ ഉൾപ്പെടെ തല്ലിച്ചതച്ച് പൊലീസ് ക്രൂരത തുടരുമ്പോൾ നിയന്ത്രിക്കാൻ കഴിയാത്തതിൽ ഇടതുമുന്നണിയിലും സി.പി.എമ്മിലും അതൃപ്തി പുകയുന്നു. കഴിഞ്ഞ ദിവസം കിളികൊല്ലൂരിൽ സൈനികനും സഹോദരനും നേരെയുണ്ടായ പൊലീസ് അതിക്രമം ഉൾപ്പെടെ അടുത്തകാലത്തുണ്ടായ സംഭവങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതായും വിലയിരുത്തലുണ്ട്. സി.പി.ഐ നേതാക്കളിൽ ചിലർ അതൃപ്തി പരസ്യമാക്കി. ഇടതുഭരണത്തിൽ പൊലീസ് മർദ്ദനോപകരണം ആകുന്നോ എന്ന ചോദ്യം സമൂഹമാദ്ധ്യമങ്ങളിലെ ഇടത് പ്രൊഫൈലുകളിലടക്കം ഉയരുന്നുണ്ട്.
പൊലീസ് അതിക്രമം കൂടാതെ സംസ്ഥാനത്ത് അക്രമങ്ങളും കൊലപാതങ്ങളും വർദ്ധിച്ചു വരികയാണ്. ഇക്കാര്യത്തിൽ പൊലീസ് തക്ക സമയത്ത് ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.
ദുർമന്ത്രവാദത്തിന്റെ പേരിലുണ്ടായ ഇരട്ട നരബലിയടക്കം സംസ്ഥാനത്തിന് വലിയ നാണക്കേടുമുണ്ടാക്കി. ഡി.വൈ.എഫ്.ഐ പ്രവർത്തകനടക്കമുള്ളവർക്കാണ് കിളികൊല്ലൂരിൽ പൊലീസ് മർദ്ദനമേറ്റത്. അടുത്തിടെ മറ്റൊരു കേസിൽ പരാതി പറയാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകനെ സ്റ്റേഷനിലിട്ട് പൊലീസ് തല്ലി. ഭരണാനുകൂലികൾക്കുപോലും രക്ഷയില്ലാത്ത അവസ്ഥ. എന്തുചെയ്താലും പൊലീസിനെ സംരക്ഷിക്കാനാളുണ്ടെന്ന തോന്നലാണ് ഇത്തരം സംഭവങ്ങൾ പെരുകുന്നതെന്ന ആക്ഷേപം സി.പി.എം അനുഭാവികളിലടക്കമുണ്ട്.
പൊലീസിനെതിരെ ആക്ഷേപമുയർന്നാൽ സ്ഥലംമാറ്റത്തിലോ കുറച്ച് ദിവസത്തെ സസ്പെൻഷനിലോ ഒതുക്കി തത്കാലം പ്രശ്നം അവസാനിപ്പിക്കും. അതുകഴിയുമ്പോൾ അതിക്രമങ്ങൾ ആവർത്തിക്കുന്നു. മന്ത്രിസഭയിലെ ഒരു അംഗത്തിന് പൊലീസുദ്യോഗസ്ഥനിൽ നിന്ന് ദുരനുഭവമുണ്ടായിട്ടും വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം പാലിച്ചത് സി.പി.ഐയെ പ്രകോപിപ്പിച്ചിരുന്നു. എന്നാൽ, ഇതിനുശേഷവും നിരന്തരം പൊലീസ് വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.
തുടർച്ചയായി
പേരുദോഷം
പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും മനോവീര്യം തകർക്കുന്ന നടപടികൾ പൊലീസിൽ നിന്നുണ്ടായിട്ടും ഭരണനേതൃത്വത്തിൽ നിന്ന് ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പേരുദോഷം കേൾപ്പിച്ച പൊലീസ് വീഴ്ചകൾ ഇപ്പോഴും തുടരുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |