പനാജി: ഗോവയിൽ നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഇന്ത്യയുടെ അമ്പത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ( ഇഫി) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 കഥാ ചിത്രങ്ങളിൽ മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങൾ മാത്രം.മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്നീ ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇടംപിടിച്ചത്.ഗോത്രവർഗക്കാർ മാത്രം അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്ത പ്രിയനന്ദനന്റെ ഇരുള ഭാഷയിലുള്ള സിനിമ 'ധബാരി ക്യുരുവി'യും കഥാചിത്ര വിഭാഗത്തിൽ ഇടം നേടി .പൃഥ്വി കൊണാനൂർ സംവിധാനം ചെയ്ത ഹദി നീലേണ്ടു എന്ന കന്നട ചിത്രമാണ് പനോരമയുടെ ഉദ്ഘാടന ചിത്രം. മറാഠിയിൽ നിന്നും തമിഴിൽ നിന്നും മൂന്നു ചിത്രങ്ങൾ വീതവും ഹിന്ദിയിൽ നിന്ന് നാലു ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.തമിഴിൽ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ജ്ഞാനവേലിന്റെ ജയ് ഭീമും ഉൾപ്പെടുന്നു.സംവിധായകനും എഡിറ്ററുമായ വിനോദ് ഗണാത്രയായിരുന്നു ജൂറി അദ്ധ്യക്ഷൻ.
യാനം നോൺ ഫീച്ചറിൽ
നോൺ ഫീച്ചർ വിഭാഗത്തിൽ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.എ.വി.അനൂപ് നിർമ്മിച്ച് വിനോദ് മങ്കര സംവിധാനം ചെയ്‌ത യാനം എന്ന സംസ്‌കൃത ഭാഷാ ചിത്രവും മലയാളത്തിൽ നിന്ന് അഖിൽ ദേവിന്റെ വീട്ടിലേക്ക് എന്ന ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു. ഐ.എസ്.ആർ.ഒയുടെ മംഗൾയാൻ ദൗത്യം പ്രമേയമാക്കിയ യാനം സംസ്കൃത ഭാഷയിൽ ചിത്രീകരിച്ച ആദ്യത്തെ സയൻസ് സിനിമയാണ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |