തിരുവനന്തപുരം: കൂടുതൽ പേരെ പ്രതിയാക്കിയുള്ള പുതിയ റിപ്പോർട്ട് കോടതിയിൽ എത്താത്തതിനെ തുടർന്ന് ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഈ മാസം 31ലേക്ക് മാറ്റി.
കേസിൽ എൽദോസിന് വേണ്ടി ഹാജരാവുന്ന മുൻ അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ കുറ്റിയാനി സുധീർ അടക്കം മൂന്ന് അഭിഭാഷകരെയും ഓൺലൈൻ മാദ്ധ്യമപ്രവർത്തകനെയും പ്രതിയാക്കി ഇന്നലെ രാവിലെ 11ന് വഞ്ചിയൂർ പൊലീസ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് 11-ാം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മുൻകൂർ ജാമ്യഹർജി പതിനൊന്നു മണിക്ക് പരിഗണിക്കുന്നത് അറിയാമായിരുന്നിട്ടും പൊലീസ് ഈ വിവരം ജില്ലാ കോടതിയെ അറിയിച്ചിരുന്നില്ല.
ഇന്നലെ ഹർജി പരിഗണിച്ച അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പ്രസൂൻ മോഹൻ പൊലീസ് റിപ്പോർട്ട് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ നിലവിൽ പുതിയ കേസ് എടുത്തിട്ടില്ലെന്നും യാതൊരു റിപ്പോർട്ടും പൊലീസ് നൽകിയിട്ടില്ലെന്നുമാണ് സർക്കാർ അഭിഭാഷക അറിയിച്ചത്. തുടർന്നാണ് ജാമ്യഹർജി മാറ്റിയത്.
പൊലീസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൽദോസിന് പുറമെ കുറ്റിയാനി സുധീർ, അലക്സ്. എം. സ്‌കറിയ, ജോസ് ചെരുവിൽ എന്നീ അഭിഭാഷകരും ഓൺലൈൻ മാദ്ധ്യമപ്രവർത്തകനായ രാഗം രാധാകൃഷ്ണനും പ്രതിയാണ്.
പേട്ടയിലെ വീട്ടിൽ
തെളിവെടുപ്പ്
എൽദോസിനെ പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പരാതിക്കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയതും പീഡനത്തിനിരയാക്കിയതും ഇവിടെ വച്ചാണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. കേസിനാസ്പദമായ സംഭവങ്ങളുണ്ടാകുമ്പോൾ എൽദോസിനായി വാഹനവുമായെത്തിയ തിരുവനന്തപുരം സ്വദേശി ജിഷ്ണുവിന്റെ മൊഴിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |