■ഫീസ് ഉയരുമെന്ന് ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ അടുത്ത വർഷം മുതൽ നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നത് വിദേശജോലിക്കും വിദേശത്തെ ഉപരിപഠനത്തിനും ഗുണകരമായിരിക്കും.
മൂന്നു വർഷ ബിരുദ കോഴ്സുകൾക്ക് വിദേശത്ത് ജോലിസാദ്ധ്യത കുറവാണെങ്കിലും, ഗവേഷണത്തോടൊപ്പമുള്ള ബിരുദ കോഴ്സുകൾക്ക് ലോകത്തെവിടെയും അംഗീകാരമുണ്ട്..
ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കോമേഴ്സ്, ബയോളജിക്കൽ സയൻസ് എന്നിവയിലാവും ആദ്യം നാലു വർഷ കോഴ്സ്. മാർഗ്ഗനിർദ്ദേശങ്ങൾ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ സെൽ തയ്യാറാക്കും.
ആദ്യ വർഷം സയൻസ്, കോമേഴ‌്സ്, ആർട്സ് എന്നിവയുൾപ്പെടെ എല്ലാവിഷയങ്ങളും പഠിക്കുകയും തുടർന്നു ഒരു പ്രധാനവിഷയത്തിൽ പഠനം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നാലു വർഷ ബിരുദത്തിന്റെ രീതി. ബയോളജി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഒരുമിച്ച് പഠിക്കാനാവുന്ന ഡ്യുവൽ ഡിഗ്രി ഇൻ സയൻസ് ആൻഡ് എഡ്യൂക്കേഷൻ എന്ന നാലുവർഷ കോഴ്സാണ് സ്വകാര്യ സർവകലാശാലകളിലുളളത്. കോളേജുകളിൽ നാലുവർഷ കോഴ്സുകൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കുകയും അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുകയും വേണം. അഞ്ചു വർഷ കരാറടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കും. വലിയ മുതൽമുടക്കുണ്ടാവില്ല. സ്കീമും സിലബസും അദ്ധ്യാപക യോഗ്യതയും യു.ജി.സി മാനദണ്ഡ പ്രകാരം നിശ്ചയിക്കണം. എം.ജി, കുസാറ്റ് സർവകലാശാലകളിൽ നിലവിൽ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്സുകളുണ്ട്. നാലു വർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തര ബിരുദം കൂടാതെ, ഗവേഷണം നടത്താമെന്നാണ് യു.ജി.സി ചട്ടം. നാക് എ-ഗ്രേഡോ ദേശീയറാങ്കിംഗിൽ നൂറിനുള്ളിലോ ആയ കോളേജുകളിലാവും തുടക്കത്തിൽ നാലു വർഷ കോഴ്സ്. മൾട്ടി ഡിസിപ്ളിനറിയായതിനാൽ ഫീസ് ഉയരാൻ സാദ്ധ്യത.
നാല് വർഷ ബിരുദ
പഠനം ഇങ്ങനെ
■നാലുവർഷ കോഴ്സിൽ മൂന്നുവർഷം പൂർത്തിയാവുമ്പോൾ കോഴ്സ് മതിയാക്കാം
■വ്യവസായ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പ്, വൊക്കേഷണൽ ട്രെയിനിംഗ്, ഗവേഷണം എന്നിവയായിരിക്കും നാലാം വർഷത്തിൽ.
■നാലുവർഷ ബിരുദം കഴിഞ്ഞാൽ ഒരുവർഷം കൊണ്ട് പി.ജി കോഴ്സ് പൂർത്തിയാക്കാനുള്ള ലാറ്ററൽ എൻട്രി സീറ്റുകളുണ്ടായിരിക്കും.
''വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാനാവും. സ്കിൽ-ഫൗണ്ടേഷൻ കോഴ്സുകൾ, തൊഴിൽ പരിശീലനത്തിനുള്ള ഇന്റേൺഷിപ്പ് എന്നിവ നാലു വർഷ ബിരുദത്തിലുണ്ടാവും.''
-ഡോ. ആർ. ബിന്ദു
ഉന്നതവിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |