തിരുവനന്തപുരം: ബിരുദം യോഗ്യതയായ തസ്തികകൾ, എൽ.പി മുതലുള്ള സ്‌കൂൾ അദ്ധ്യാപക തസ്‌തികകൾ എന്നിവയ്‌ക്കുള്ള മുഖ്യപരീക്ഷ വിവരണാത്മകമാക്കുമെന്നും 50 ശതമാനം പരീക്ഷകളും ഓൺലൈനാക്കുമെന്നും പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിരുദം യോഗ്യതയായ പരീക്ഷകളിൽ ഘട്ടംഘട്ടമായി വിവരണാത്മക പരീക്ഷ നടപ്പാക്കും. ഉത്തരക്കടലാസുകൾ പരിശോധിക്കാൻ വിരമിച്ച സർവകലാശാല അദ്ധ്യാപകരുടെ സേവനം വിനിയോഗിക്കും.
ഓരോ തസ്തികയ്ക്കും ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയുടെ തത്തുല്യയോഗ്യത യു.ജി.സി അംഗീകാരമുള്ളതാണെങ്കിൽ പ്രൊഫൈലിൽ ചേർക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും മക്കൾക്കും മത്സ്യഫെഡിൽ ജോലി നൽകാനായി തസ്‌തിക സൃഷ്ടിച്ച് നടത്തിയ പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. പി.എസ്.സി നടപ്പാക്കിയ പ്രിലിമിനറി പരീക്ഷാ സമ്പ്രദായം ഗുണകരമായെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിൽ 300 തസ്തികകളിലേക്കുള്ള പരീക്ഷയാണ് പി.എസ്.സി നടത്തുന്നത്. താൻ ചെയർമാനായ ആറു വർഷക്കാലയളവിൽ 1800 തസ്തികകളിൽ പരീക്ഷ നടത്തി. ഇക്കാലയവിൽ 60,000 ഇന്റർവ്യൂ നടത്തി. 1,81,647 അഡ്വൈസ് മെമ്മോകളിൽ ഒപ്പുവച്ചു. ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ,ജില്ലാ ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടങ്ങൾ,എക്‌സാമിനേഷൻ മാനേജ്‌മെന്റ് സിസ്റ്റം, ഓൺസ്‌ക്രീൻ മാർക്കിംഗ് മൂല്യനിർണ്ണയം, ഡിജി ലോക്കർ സർട്ടിഫിക്കറ്റ് പരിശോധന,കെ.എ.എസ്,ഗോത്ര വിഭാഗങ്ങൾക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്, ഭരണഭാഷ നടപ്പിലാക്കൽ, പരീക്ഷാ രീതിയിലെ മാറ്റം എന്നിവയും ഈ കാലയളവിൽ നടപ്പാക്കാനായെന്നും എം.കെ.സക്കീർ പറഞ്ഞു.പി.എസ് .സി അംഗങ്ങളായ എസ് .വിജയകുമാരൻ നായർ, പി.എച്ച്.മുഹമ്മദ് ഇസ്മായിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
രാഷ്ട്രീയം അന്യ വസ്തുവല്ല ; എം.കെ.സക്കീർ
ഭാവി പദ്ധതികൾ എന്താണെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, രാഷ്ട്രീയമെന്നത് അന്യവസ്തുവല്ലെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കഴിയുന്ന വിധത്തിൽ പങ്കെടുക്കുമെന്നും അഡ്വ.എം.കെ.സക്കീർ പറഞ്ഞു. 12 വർഷക്കാലമായി പി.എസ് .സി അംഗമായും ചെയർമാനായും ലഭിച്ച അറിവ് പകർന്നു നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |