തിരുവനന്തപുരം:കലാമണ്ഡലം കല്പിത സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയത് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അവസാനകാലത്ത് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കിയാണ്. ചാൻസലർ പദവി ഗവർണർക്ക് അനുവദിച്ച് 2015 നവംബർ 12നാണ് ഉമ്മൻ ചാണ്ടി സർക്കാർ ഉത്തരവിറക്കിയത്. അതാണ് ഈ
സർക്കാർ ഇപ്പോൾ റദ്ദാക്കിയത്.
അഞ്ച് വർഷത്തേക്കായിരുന്നു നിയമനം. ഒരു ടേം കൂടി തുടരാമെങ്കിലും അതിന് പ്രത്യേകം ഉത്തരവ് വേണം. എന്നാൽ ഗവർണറുടെ ഭരണഘടനാപദവി കണക്കിലെടുത്ത് ഇടതുസർക്കാർ പ്രത്യേക ഉത്തരവില്ലാതെ തന്നെ ഗവർണർ തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ് രണ്ട് വർഷം കൂടി തുടർന്നെങ്കിലും രണ്ടാം ടേം അനുവദിച്ച് ഈ സർക്കാർ ഉത്തരവിറക്കിയില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഉത്തരവ് പിൻവലിച്ച് ഗവർണർക്ക് തിരിച്ചടി നൽകുകയായിരുന്നു.
2020 നവംബർ 12ന് ഉത്തരവിന്റെ കാലാവധി തീർന്നെങ്കിലും ആ സമയത്ത് സർക്കാരും ഗവർണറും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലില്ലായിരുന്നു. എന്നാൽ, മറ്റ് സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഓർഡിനൻസ് ഇറക്കിയതിന് പിന്നാലെ കലാമണ്ഡലത്തിന്റെ കാര്യത്തിൽ ഈ പഴുത് സർക്കാർ ഉപയോഗിക്കുകയായിരുന്നു.
കല്പിത സർവകലാശാലകളുടെ സ്പോൺസറിംഗ് അതോറിറ്റിയാണ് ചാൻസലറുടെ നിയമനാധികാരി എന്നാണ് യു.ജി.സി ചട്ടത്തിൽ. കലാമണ്ഡലത്തിന്റെ സ്പോൺസറിംഗ് അതോറിറ്റി സംസ്ഥാന സർക്കാരാണ്. അതിനാൽ എക്സിക്യൂട്ടീവ് ഉത്തരവ് വഴി ചാൻസലറെ സർക്കാരിന് നിശ്ചയിക്കാം. അതനുസരിച്ചാണ് 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ ഗവർണറെ ചാൻസലറാക്കി ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |