ന്യൂഡൽഹി: ഗവർണർമാരിലൂടെ രാഷ്‌ട്രീയ അധികാരം വിപുലപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്ര അജണ്ടയുടെ ഭാഗമായാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. ഡൽഹിയിൽ ആർ.എസ്.പി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ"എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജയിക്കുന്നതിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് പോരാട്ടം ശക്തിപ്പെടുത്തണം. യാഥാർത്ഥ്യങ്ങൾ മറച്ച് അന്ധവും യുക്തിസഹമല്ലാത്തതുമായ വിശ്വാസം പ്രചരിപ്പിച്ചാണ് ബി.ജെ.പി ജയിക്കുന്നത്. രാജ്യത്ത് ഹിന്ദുത്വ വത്കരണം എല്ലായിടത്തും ദൃശ്യമാണ്. അയോദ്ധ്യ ക്ഷേത്ര നിർമ്മാണം സർക്കാർ പദ്ധതി പോലെ നടത്തപ്പെടുന്നു. അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കി രാജ്യത്തെ രക്ഷിക്കാൻ ഏവരും ഒന്നിച്ചു നിൽക്കണം. ചെറുപാർട്ടികളെ ഇല്ലാതാക്കാനും നീക്കമുണ്ട്. ഇതിനെതിരെ ജനകീയ മുന്നേറ്റങ്ങൾ വേണമെന്നും യെച്ചൂരി പറഞ്ഞു.
ബി.ജെ.പിക്കെതിരെ ഇടത് മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്കൊപ്പം പ്രാദേശിക പാർട്ടികളും അണിനിരക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. കോൺഗ്രസ് ഇടയ്‌ക്കിടെ വലത്തോട്ട് തിരിയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യെച്ചൂരി കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറി: ജയ്‌റാം രമേശ്
ബി.ജെ.പിക്കെതിരായ മുന്നേറ്റത്തിൽ ഇടതു പാർട്ടികളുടെ പിന്തുണ പ്രധാനമാണെന്നും സീതാറാം യെച്ചൂരി കോൺഗ്രസിന്റെ കൂടി ജനറൽ സെക്രട്ടറിയാണെന്നും എ.ഐ.സി.സി നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്തും. മോദിക്കും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തിൽ കോൺഗ്രസ് കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടചാര്യ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഫോർവേഡ് ബ്ളോക്ക് നേതാവ് ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |