തിരുവനന്തപുരം: ഒമ്പത് വൈസ്ചാൻസലർമാരെ പുറത്താക്കുന്നതിനെച്ചൊല്ലി സർക്കാരുമായി പോര് മൂക്കുന്നതിനിടെ, കലാമണ്ഡലം സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് തന്നെ നീക്കിയ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരുമായി പുതിയ പോരിന് ഗവർണർ.
സാംസ്കാരിക വകുപ്പിന്റെ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനാവില്ലെന്നും അതിനുള്ള നിയമപരമായ നടപടികൾ സർക്കാർ പാലിച്ചില്ലെന്നുമാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. കഴിഞ്ഞ 10ന് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഗവർണറുടെ ഉത്തരവിൻ പ്രകാരം എന്ന് രേഖപ്പെടുത്തിയിറക്കിയ ഉത്തരവ് തന്റെ അറിവോടെയല്ലെന്നും, മാദ്ധ്യമങ്ങളിൽ നിന്നാണ് വിവരമറിഞ്ഞതെന്നും കോടതിയെ അറിയിക്കാനൊരുങ്ങുകയാണ് ഗവർണർ. അപകടം മണത്ത സർക്കാർ, സാംസ്കാരിക വകുപ്പിന്റെ ഉത്തരവ് പിൻവലിച്ച് മന്ത്രിസഭാ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉത്തരവിറക്കാൻ നടപടി തുടങ്ങി.
സ്വകാര്യ കൽപ്പിത സർവകലാശാലകൾക്ക് ബാധകമായ നിയമങ്ങൾ സർക്കാർ പണം മുടക്കുന്ന കലാമണ്ഡലത്തിന് ബാധകമല്ലെന്നും, മറ്റ് പൊതുസർവകലാശാലകൾക്ക് തുല്യമായി പരിഗണിക്കണമെന്നുമാണ് ഗവർണറുടെ വാദം. സംസ്ഥാനത്തിന്റെ ഭരണത്തലവനായ തന്നെ ഒരു വകുപ്പിന്റെ ഉത്തരവിലൂടെ പുറത്താക്കാനാവില്ല. ഒരു ഫയലുണ്ടാക്കി വകുപ്പ് തന്നെ തീരുമാനമെടുത്ത് ഉത്തരവായി ഇറക്കിയതിൽ നടപടിക്രമങ്ങളിലെ പാളിച്ചയുണ്ട്. സർവകലാശാലയിലെ ഗവേണിംഗ് സമിതിയംഗം കൂടിയായ ഗവർണറെ മാറ്റാൻ നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
എന്നാൽ, യു.ജി.സി ചട്ടമനുസരിച്ച് കൽപിത സർവകലാശാലകളുടെ ചാൻസലറെ നിയമിക്കേണ്ടതു സ്പോൺസറിംഗ് ബോഡിയാണെന്നും, കലാമണ്ഡലത്തിന്റെ കാര്യത്തിൽ സർക്കാരാണെന്നുമാണ് സർക്കാരിന്റെ നിലപാട്. സർവകലാശാലയും യു.ജി.സിയും തമ്മിലുള്ള ധാരണ പ്രകാരവും, കലാമണ്ഡലത്തിന്റെ ചട്ടങ്ങളനുസരിച്ചും ചാൻസലറെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണ്. കലാമണ്ഡലം ചാൻസലർ പദവിയിൽ ഗവർണറെ നിയോഗിച്ചത് 2015ൽ സാംസ്കാരിക വകുപ്പ് എക്സിക്യുട്ടീവ് ഉത്തരവ് വഴിയാണ്. ഈ ഉത്തരവ് ഭേദഗതി ചെയ്താണ് ഗവർണറെ ഒഴിവാക്കിയത്. ഇത് മന്ത്രിസഭായോഗം അംഗീകരിച്ചതായും സർക്കാർ വിശദീകരിക്കുന്നു.
പുതിയ ചാൻസലറെ തേടി സർക്കാർ
■കലാ, സാംസ്കാരിക മേഖലയിലെ പ്രശസ്ത വ്യക്തിയെ നിയമിക്കാനാണ് നീക്കം
■ഒരു സൂപ്പർതാരം അടക്കമുള്ളവരെ സർക്കാർ സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല
■അഞ്ചു വർഷം,അല്ലെങ്കിൽ 75 വയസാണ് ചാൻസലറുടെ കാലാവധി.
ഉത്തരവ് റദ്ദാക്കുമോ?
എല്ലാ സർക്കാർ ഉത്തരവുകളും ഗവർണറുടെ പേരിലാണ് ഇറക്കുന്നത്. എന്നാൽ ചാൻസലർ പദവി മാറ്റാനുള്ള സാംസ്കാരികവകുപ്പിന്റെ ഉത്തരവ് ഗവർണറുമായി കൂടിയാലോചിച്ചല്ലെന്നും ഇതിന് ഗവർണറുടെ അനുമതിയില്ലെന്നും രാജ്ഭവൻ വിശദീകരിക്കുന്നു. ഏത് ഫയലും വിളിച്ചുവരുത്താനും ഉത്തരവുകൾ റദ്ദാക്കാനും ഗവർണർക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |