SignIn
Kerala Kaumudi Online
Saturday, 20 April 2024 5.46 AM IST

20പേരെ സ്ഥിരപ്പെടുത്താൻ ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്; കൃത്യമായ മറുപടിയുമായി രാജ്ഭവൻ

j

തിരുവനന്തപുരം: മന്ത്രിമാരുടെ രണ്ടുവർഷം മാത്രം സർവീസുള്ള പേഴ്സണൽ സ്റ്റാഫുകൾക്ക് ആജീവനാന്തം പെൻഷൻ നൽകാനുള്ള സർക്കാർ നീക്കത്തെ ചെറുക്കുകയും വിഷയം ദേശീയശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഗവർണറെ നേരിടാൻ മുഖ്യമന്ത്രിക്ക് ഗവർണറെഴുതിയ ശുപാർശക്കത്ത് അനൗദ്യോഗികമായി സർക്കാർ വൃത്തങ്ങൾ പുറത്തുവിട്ടു. രാജ്ഭവനിലെ 20 താത്കാലിക കുടുംബശ്രീ ജീവനക്കാരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് കത്ത്.

2020 ഡിസംബറിൽ ഗവർണർ മുഖ്യമന്ത്രിക്കെഴുതിയ കത്താണ് പുറത്തുവന്നത്. 20പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ തള്ളിയ സർക്കാർ, ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയിരുന്നു. 2020 ഡിസംബർ 29നെഴുതിയ കത്തിൽ നാലു മുതൽ 9വർഷം വരെ സർവീസുള്ള കുടുംബശ്രീയിൽ നിന്നെത്തിയ 20 കാഷ്വൽ വർക്കർമാരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവർണർ ശുപാർശ ചെയ്തത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ഇവരെല്ലാം ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരാണ്. കുടുംബശ്രീയിൽ നിന്ന് 45 താത്കാലിക ജീവനക്കാരാണ് രാജ്ഭവനിലുള്ളത്.

ഇവരിൽ കൂടുതൽ സർവീസുള്ള 20പേർക്കായാണ് ഗവർണർ ശുപാർശ ചെയ്തത്. വെയ്‌റ്റർ, ഗാർഡനർ, സ്വീപ്പർ, വനിതാ അറ്റൻഡന്റ്, ടെലിഫോൺ ഓപ്പറേറ്റർ തുടങ്ങിയ മുൻപ് അനുവദിച്ചിട്ടുള്ള തസ്തികകളിലേക്ക് ഇവരെ സ്ഥിരപ്പെടുത്താമെന്നാണ് ശുപാർശ. 22വർഷമായി രാജ്ഭവനിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പി.ദീലീപ് കുമാറിനെ സ്ഥിരപ്പെടുത്താനാണ് അടുത്ത ശുപാർശ. രാജ്ഭവനിൽ ഫോട്ടോഗ്രാഫറുടെ തസ്തികയില്ല. അതിനാൽ സൈഫർ അസിസ്റ്റന്റിന്റെ സ്ഥിരം തസ്തിക പേരുമാറ്റി ഫോട്ടോഗ്രാഫറുടേതാക്കി നിയമിക്കാനാണ് ശുപാർശയെന്നാണ് പുറത്തുവന്ന വിവരം.

ഗവർണറുടെ ശുപാർശ പരിഗണിച്ച് കഴിഞ്ഞ ഫെബ്രുവരി 17ന് ദിലീപ്കുാറിന് നിയമനം നൽകി പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി. 27800- 59400 എന്ന സ്കെയിലിലാണ് നിയമനം. എന്നാൽ 20കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണറുടെ ശുപാർശ തള്ളി.

രാജ്ഭവൻ വ്യക്തമാക്കുന്നത്

അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ഒരാളെപ്പോലും ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചിട്ടില്ലെന്ന് രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2019ന് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേൽക്കും മുൻപേ നിലവിലുള്ള തസ്തികകളാണ് ഇപ്പോഴുമുള്ളത്. കുടുംബശ്രീയിൽ നിന്നെത്തിയ 20 കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തത് 2020 ഡിസംബർ 29ന് ഗവർണർ അയച്ച കത്തിലാണ്, മുൻപ് അനുവദിക്കപ്പെട്ടതും കാലിയായി കിടക്കുന്നതുമായ തസ്തികകളിൽ നിയമിക്കണമെന്നാണ് അതിലുള്ളത്. 23വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്നയാളെ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനല്ല, മറിച്ച് സൈഫർ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിഞ്ഞുകിടക്കുന്ന തസ്തികയിൽ നിയമിക്കാനാണ് ശുപാർശ ചെയ്തത്. 10 വർഷമെങ്കിലും സർവീസുള്ളവരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ കീഴ്‌വഴക്കം പരിഗണിച്ചാണ് ഈ കത്തെഴുതിയത്. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ആനുകൂല്യം ഒരു ഘട്ടത്തിലുമില്ല. പേഴ്സണൽ സ്റ്റാഫുകൾക്കോ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടവർക്കോ പെൻഷൻ നൽകണമെന്ന് ഗവർണർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.