തിരുവനന്തപുരം:സാങ്കേതിക സർവകലാശാല വൈസ്ചാൻസലറുടെ ചുമതല പ്രൊഫ.സിസാതോമസിന് നൽകിയ ചാൻസലറുടെ നടപടി ഹൈക്കോടതി ശരിവച്ചതിനു പിന്നാലെ, വി.സിയെ ബഹിഷ്‌കരിച്ച് ജീവനക്കാരും വിദ്യാർത്ഥികളും നടത്തി വന്ന സമരം നിറുത്തി. ഇന്നലെ ശാന്തമായിരുന്നു വാഴ്സിറ്റി. സിസാതോമസ് ഇന്നലെ ഓഫീസിലെത്തി രജിസ്ട്രാറുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. വി.സിയുടെ ചുമതലകൾ നിർവഹിക്കാൻ ആരും തടസം നിന്നില്ല. ബിരുദ സർട്ടിഫിക്കറ്റുകൾക്കായുള്ള വിദ്യാർത്ഥികളുടെ അപേക്ഷ തീർപ്പാക്കാൻ മുൻഗണന നൽകണമെന്ന് അവർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടരാൻ യോഗ്യനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ പി.വി.സി ഡോ.അയൂബ് ഇന്നലെ ഓഫീസിൽ എത്തിയില്ല.
പ്രൊഫ. സിസാതോമസ് ഇന്നലെ എല്ലാ വിഭാഗങ്ങളും സന്ദർശിച്ച് ജീവനക്കാരുമായി ആശയവിനിമയം നടത്തി. കെട്ടിക്കിടക്കുന്ന ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ പരിശോധിച്ചു. എണ്ണായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ബിരുദ സർട്ടിഫിക്കറ്റുകൾ അടിയന്തരമായി വൈസ് ചാൻസറുടെ അംഗീകാരത്തിന് സമർപ്പിക്കണമെന്നും മൂല്യനിർണയം പൂർത്തിയാക്കിയ പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചു. സർവകലാശാലയുടെ മൂന്നാഴ്ചത്തെ പ്രവർത്തനത്തിന്റെയും കുടിശിക ഫയലുകളുടെയും വിശദമായ റിപ്പോർട്ട് വി.സി രണ്ട് ദിവസത്തിനകം ഗവർണർക്ക് നൽകും. ഭരണത്തിൽ വീഴ്ച ഉണ്ടായെങ്കിൽ വി.സിക്കെതിരെ ഗവർണർക്ക് നടപടിയെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണിത്.
പരീക്ഷാ വിഭാഗത്തിൽ
താത്കാലികക്കാർ
സാങ്കേതിക സർവകലാശാലയിൽ പരീക്ഷാ വിഭാഗം കൈകാര്യം ചെയ്യുന്നതിലേറെയും താത്ക്കാലിക ജീവനക്കാരാണ്. എല്ലാ എൻജിനിയറിംഗ് കോളേജുകളും അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവകലാശാലയിൽ ആകെയുള്ളത് 56 സ്ഥിരം ജീവനക്കാരാണ്. ടാബുലേഷൻ ജോലിക്ക് 114 ജീവനക്കാരെ സിൻഡിക്കേറ്റ് ദിവസക്കൂലിക്ക് നിയമിച്ചിരിക്കുകയാണ്. പബ്ലിക് റിലേഷൻസ് ഓഫീസർ, ഡ്രൈവർമാർ, ലീഗൽ അഡ്വൈസർ, ഐ.ടി പ്രോഗ്രാമർ, ലാൻഡ് അക്വിസിഷൻ ഓഫീസർ, സ്വീപ്പർമാർ, പ്യൂണുമാർ എന്നിവരെയെല്ലാം സിൻഡിക്കേറ്റ് നേരിട്ടാണ് നിയമിച്ചിരിക്കുന്നത്. ഈ തസ്തികകളിൽ സ്ഥിരം നിയമനത്തിന് നടപടിയെടുത്തിട്ടില്ല. സ്ഥിരം തസ്തിക സൃഷ്ടിച്ചാൽ നിയമനം പി.എസ്.സിക്ക് വിടേണ്ടിവരും. രാഷ്ട്രീയ അടിസ്ഥാനത്തിൽ നിയമിക്കുന്ന താത്കാലിക ജീവനക്കാർ പരീക്ഷയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |