SignIn
Kerala Kaumudi Online
Saturday, 20 April 2024 1.07 AM IST

സർക്കാരിന് വീണ്ടും ഇരട്ടപ്രഹരം: കാർഷിക വി.സി, സാങ്കേതിക പി.വി.സി പുറത്തേക്ക്

ishitha

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലറുടെ താത്കാലിക ചുമതലയുള്ള പ്രൊഫ. സിസാ തോമസിനെ പുറത്താക്കാൻ ഹൈക്കോടതിയിൽ കേസിനു പോയ സർക്കാർ കേസ് തോറ്റതിനു പുറമേ,വീണ്ടും ഇരട്ട പ്രഹരം. ഈ കേസിലെ വാദത്തിനിടെ, യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെ കാർഷിക സർവകലാശാലാ താത്കാലിക വി.സി ഇഷിതാ റോയി, സാങ്കേതിക സർവകലാശാലാ പി.വി.സി ഡോ.എസ്.അയൂബ് എന്നിവർക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങി.

പി.വി.സിയെ പുറത്താക്കാൻ നോട്ടീസ് നൽകാൻ സാങ്കേതിക വി.സി സിസാ തോമസ് നടപടി തുടങ്ങി. ഇക്കാര്യത്തിൽ വി.സിക്ക് നിയമപ്രകാരമുള്ള നടപടികളെടുക്കാമെന്ന് രാജ്ഭവൻ അവരെ അറിയിച്ചിട്ടുണ്ട്. ഇഷിതാ റോയിയുടെ നിയമനത്തിനെതിരേ കാർഷിക സർവകലാശാലയിലെ പ്രൊഫസർ നൽകിയ ഹർജി ആറിന് ഹൈക്കോടതി പരിഗണിക്കും. ചാൻസലറെ എതിർ കക്ഷിയാക്കിയാണ് ഹർജി.സിസാ തോമസ് കേസിലെ ഉത്തരവ് ഇഷിതാ റോയിക്കും ബാധകമാണെന്നാണ് ഹർജിക്കാരുടെ വാദം.

വി.സിയുടെ താത്കാലിക ചുമതല നൽകുമ്പോഴും 10 വർഷം പ്രൊഫസറായുള്ള അക്കാഡമിക് വിദഗ്ദ്ധരെയേ വി.സിയാക്കാവൂ എന്ന യു.ജി.സി ചട്ടം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. ഇതോടെ, സർക്കാരിന്റെ ശുപാർശ പ്രകാരം കാർഷിക സർവകലാശാലാ വി.സിയുടെ ചുമതല ഇഷിതാ റോയിക്ക് ഗവർണർ നൽകിയത് റദ്ദാക്കേണ്ടിവരും. സർവകലാശാലയിലെ മുതിർന്ന പ്രൊഫസർമാരിൽ ആർക്കെങ്കിലും വി.സിയുടെ ചുമതല നൽകാനാണിട.

നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തി സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്.രാജശ്രീ വി.സിയായിരിക്കെയാണ് അയൂബിനെ പി.വി.സിയാക്കാൻ ശുപാർശ ചെയ്തത്. വി.സിയുടെ ശുപാർശ പ്രകാരം സിൻഡിക്കേറ്റാണ് പി.വി.സിയെ നിയമിക്കുന്നത്. രാജശ്രീയുടെ നിയമനം തന്നെ സുപ്രീംകോടതി അസാധുവാക്കിയതോടെ അവരുടെ ശുപാ‌ർശയിലെ നിയമനവും നിലനിൽക്കുന്നതല്ല. മാത്രമല്ല, സർവകലാശാലാ നിയമപ്രകാരം വി.സിയുടെ കാലാവധി കഴിയുന്നതിനൊപ്പം പി.വി.സിയുടേതും കഴിയും. രാജശ്രീയെ വി.സിയായി നിയമിക്കുന്നതിനുള്ള ആദ്യ നടപടി തന്നെ അസാധുവാണെന്ന് സുപ്രീംകോടതി വിധിച്ചതോടെ രാജശ്രീ വി.സിയുടെ പദവി വഹിച്ചിരുന്നില്ലെന്ന് വിലയിരുത്തണമെന്നും, അതിനാൽ പി.വി.സിക്കും തുടരാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നലെ പി.വി.സി ഓഫീസിലെത്തിയില്ല.

അപ്പീൽ മുഖം രക്ഷിക്കാൻ

സിസാതോമസിനെ താത്കാലിക വി.സിയാക്കിയത് ശരിവച്ച ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ നൽകുന്നത് കാർഷിക വി.സി, സാങ്കേതിക പി.വി.സി പുറത്താക്കൽ ഒഴിവാക്കാനാണ്. ഇരുവർക്കും യോഗ്യതയില്ലെന്ന പരാമർശങ്ങൾ നീക്കണമെന്ന് സർക്കാർ ആവശ്യപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.